KERALA

"ഏറെ വേദനയുളവാക്കുന്ന വിയോഗം"; എകെജി സെൻ്ററിനരികിൽ തട്ടുകട നടത്തിയിരുന്ന ഷാജിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

"മോഹൻലാലിന്റെ അമ്മ മരിച്ചാലും... കുന്നുകുഴിയിലെ ചായക്കട നടത്തുന്ന സഖാവ് മരിച്ചാലും പിണറായി സഖാവിന് ഒരുപോലെയാണ്" എന്നാണ് കമൻ്റിലൂടെ ഒരാളുടെ പ്രതികരണം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുന്നുകുഴിയിൽ എകെജി സെൻ്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജി അന്തരിച്ചത് ഞായറാഴ്ചയായിരുന്നു. ഷാജിയുടെ മരണാനന്തര ചടങ്ങിന് മുൻപായി പൊതുദർശനം നടക്കുമ്പോൾ അവിടേക്ക് കയറിവന്നവരിൽ ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഷാജിയെ അവസാനമായി ഒരു നോക്ക് കാണാനും, കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരാനുമാണ് പിണറായി വിജയൻ തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തിയത്.

ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലും ഹൃദയംതൊടുന്നൊരു കുറിപ്പുമായി മുഖ്യമന്ത്രി അനുശോചിച്ചു. "ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നത് ആണെന്നും രണ്ടര പതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു. ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. പാർടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിൻ്റേത്" അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

അതേസമയം, ഈ പോസ്റ്റിന് താഴെ മുഖ്യമന്ത്രിയുടെ ഈ സദ്പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് കമൻ്റുകൾ രേഖപ്പെടുത്തുന്നത്. "മോഹൻലാലിന്റെ അമ്മ മരിച്ചാലും... കുന്നുകുഴിയിലെ ചായക്കട നടത്തുന്ന സഖാവ് മരിച്ചാലും പിണറായി സഖാവിന് ഒരുപോലെയാണ്" എന്നാണ് കമൻ്റിലൂടെ ഒരാളുടെ പ്രതികരണം. "Nice gesture CM 🙏 ഷാജിയേട്ടന്റെ കുടുംബത്തിന് എത്ര ആശ്വാസം പകരുന്ന സമീപനമായിരിക്കുമത്. ആ സന്ദർശനം അടയാളപ്പെടുത്തുന്ന മനുഷ്യത്വത്തിന്റെ വ്യാപ്തിക്കു ഹൃദയാഭിവാദ്യങ്ങൾ ✊," എന്ന് മറ്റൊരാൾ കുറിച്ചു.

ഈ മനുഷ്യൻ പിന്നെയും പിന്നെയും അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്. "ഉമാ തോമസ്സിന് അപകടം പറ്റിയപ്പോൾ അദ്ദേഹം അവിടെ ഓടിയെത്തി ചെയ്യാവുന്ന സൗകര്യങ്ങൾ എല്ലാം ഏർപ്പാടാക്കി. എം.കെ. മുനീർ ആശുപത്രിയിൽ ആയപ്പോൾ ഹോസ്പിറ്റലിൽ വിളിച്ച് എല്ലാ സൗകര്യവും അദ്ദേഹം ഏർപ്പാടാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്നെ ചികിത്സാ കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ സഹായങ്ങളെ നന്ദിയോടെ സ്മരിച്ചിരുന്നു. രമേശ് ചെന്നത്തലയുടെ അമ്മ മരിച്ചപ്പോൾ, മോഹൻലാലിൻ്റെ അമ്മ മരിച്ചപ്പോൾ.. അദ്ദേഹം ആശ്വസിപ്പിക്കാൻ അവിടെ ഓടിയെത്തി. അദ്ദേഹം 80 വയസ്സു പിന്നിട്ട നമ്മുടെ മുഖ്യമന്ത്രിയാണ് എന്നു കൂടി കൂടെ ചേർക്കണം. അദ്ദേഹത്തിന് വലിപ്പ ചെറുപ്പമില്ല, പദവിയുടെ നിറക്കൂട്ടുകളില്ല, കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ തിരുവനന്തപുരത്ത് തട്ടുകട നടത്തുന്ന ഷാജിയുടെ വീട്ടിലും അദ്ദേഹം ഓടിയെത്തി. ആ കുടുംബത്തിനും അദ്ദേഹം അത്രയധികം കരുതൽ നൽകിയിരുന്നു, സഹായിച്ചിട്ടുണ്ട്. ഇതാണ് അക്ഷരം തെറ്റാതെ വിളിക്കാൻ കഴിയുന്ന ജനകീയ മുഖ്യമന്ത്രി. ജനങ്ങളുടെ കാവൽക്കാരൻ, രാഷ്ട്രീയ മര്യാദയുടെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന ഉദാഹരണം ❤️💔 #പിണറായിവിജയൻ," അയാൾ കുറിച്ചു.

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന് താഴെ സ്വാമി സന്ദീപാനന്ദ ഗിരിയും കമൻ്റുമായെത്തി. “ഒരു അച്ഛന്റെ സ്നേഹവും കരുതലും, നിശ്ശബ്ദമായൊരു തണലുപോലെ കേരളത്തിലെ ഓരോരുത്തരുടേയും ജീവിതപാതയിൽ കാത്തുനിൽക്കുന്നുണ്ട് ഇതുപോലെ, വാക്കുകളിലല്ല, പ്രവർത്തികളിലാണ് അവർക്കത് കരുത്തായി മാറുന്നത്. തളരുമ്പോൾ താങ്ങായി, ഭയപ്പെടുമ്പോൾ ധൈര്യമായി, തെറ്റുമ്പോൾ വഴികാട്ടിയായി - അച്ഛൻ്റെ സ്നേഹം നമ്മളിൽ അടിച്ചമർത്താൻ കഴിയാത്ത ആന്തരിക ശക്തി പകർന്നുതരുന്നു. 🙏🙏🙏❤️❤️❤️" സന്ദീപാനന്ദ ഗിരി കുറിച്ചു.

SCROLL FOR NEXT