തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തി നിർഭരമായ സമാപനം. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പൊങ്കാല നിവേദിക്കലിന് ശേഷം ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങി. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവർക്ക് യാത്ര സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാക്കി സർക്കാർ പൊങ്കാലയെ മികച്ച രീതിയിൽ പിന്തുണച്ചു.
നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. മുന്നൂറ്റി എൺപതോളം പൂജാരിമാരെ ഇതിനായി നിയോഗിച്ചിരുന്നു. പതിവ് തെറ്റിക്കാതെ ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും പൊങ്കാലയിടാൻ എത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പൊങ്കാലയിട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും പൊങ്കാലയുടെ ഭാഗമായി. പൊങ്കാലയിലെ സ്ഥിരം സാന്നിധ്യം നടി ചിപ്പിയും പതിവ് തെറ്റിച്ചില്ല. സംവിധായകൻ ഷാജി കൈലാസിന്റെ വീട്ടിൽ ഭാര്യയും നടിയുമായ ആനിയും, നിരവധി താരങ്ങളും പൊങ്കാലയിടാനായി ഒത്തുകൂടി. രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. കത്തുന്ന വെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ പൊങ്കാലയിട്ടു.
മൺകലങ്ങളിൽ പായസവും തെരളിയപ്പവുമെല്ലാമൊരുക്കി അവർ ദേവിയുടെ ആനുഗ്രഹത്തിനായി കാത്തുന്നിന്നു. ആറ്റുകാൽ ദേവീക്ഷേത്രത്തിലും പരിസരത്തും നഗരത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സംഘടനകളും കൂട്ടായ്മകളും ചേർന്ന് ഭക്തർക്ക് ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസിയും റെയിൽവെയും പ്രത്യേക സർവീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.