കാസർഗോഡ്: ഉപ്പളയിൽ സ്വകാര്യ നിർമാണ കമ്പനിയായ സീ പാലസ് വിൽപ്പന നടത്തിയ ഫ്ലാറ്റുകൾക്ക് ജപ്തി നോട്ടീസ് നൽകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഫ്ലാറ്റ് നിർമാണത്തിന് സീ പാലസ് എടുത്ത 17 കോടി രൂപയുടെ വായ്പാകുടിശിക തിരിച്ചടയ്ക്കാതെ വന്നതോടെയാണ് കെഎഫ്‌സി നടപടിയിലേക്ക് നീങ്ങുന്നത്. ഒരു മാസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് കാണിച്ച് കെഎഫ്‌സി നോട്ടീസ് പതിച്ചതോടെ 90 കുടുംബങ്ങൾ ആശങ്കയിലാണ്.
മംഗൽപാടി പഞ്ചായത്തിലെ ഉപ്പളയിൽ ദേശീയപാതയോരത്താണ് 12 നിലകളുള്ള ഈ ഫ്ലാറ്റ് സമുച്ചയമുള്ളത്. നിരവധി പ്രവാസികളാണ് ജപ്തി നോട്ടീസ് പതിച്ചതോടെ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിൽ ആയത്. 102 മുറികളിലായി നിലവിൽ 90 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇടത്തരക്കാരായ പ്രവാസികളുടെ കുടുംബങ്ങളാണ് ഭൂരിപക്ഷവും. 2016ൽ നിർമാണ കമ്പനിക്ക് കുടിശികയായ തുകയാണ് ഇപ്പോൾ ജപ്തിയുടെ രൂപത്തിൽ എത്തി നിൽക്കുന്നത്. 40 ലക്ഷം വരെ നൽകിയാണ് ഫ്ലാറ്റുകൾ കുടുംബങ്ങൾ വാങ്ങിയത്. 102 ഫാറ്റുകളിൽ മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എൻഒസി പോലും ഉള്ളത്.
2016 കുടിശികയായ തുക ഇതുവരെ അടക്കാത്ത നിർമ്മാണ കമ്പനി പ്രശ്നപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫ്ലാറ്റ് ഉടമകൾക്ക് അതിൽ വിശ്വാസമില്ല. അതുകൊണ്ട് തന്നെ ഞായറാഴ്ച്ച നടക്കുന്ന ഉടമകളുമായുള്ള ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നീങ്ങാനാണ് ഫ്ലാറ്റ് ഉടമ കൂട്ടായ്മയുടെ തീരുമാനം.