തിരുവനന്തപുരം: നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. വിധി പകര്‍പ്പ് കിട്ടിയശേഷം തുടര്‍നടപടിയെക്കുറിച്ച് ആലോചിക്കും. കേസില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനും സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം തേടാനും, ഭാവി വികസന പരിപാടികളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കാനുമാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ വിപുലമായ സര്‍വേ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
ഇതിനായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. സന്നദ്ധ സേനയെ രൂപീകരിച്ച് 85 ലക്ഷം വീടുകളില്‍ നേരിട്ട് എത്തി അഭിപ്രായ സര്‍വേ നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച പദ്ധതി ഈ മാസം 28 ന് പൂര്‍ത്തീകരിക്കാന്‍ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അഞ്ചര ലക്ഷത്തോളം വീടുകളില്‍ മാത്രമാണ് വിവരശേഖരണം നടന്നത്.
മന്ദഗതിയിലായ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായത്. ഈ സാഹചര്യത്തില്‍ സര്‍വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലും, ഭരണ വിരുദ്ധ വികാരം ഉണ്ടോയെന്ന പരിശോധനയും, ഭാവി വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുകയും അടക്കം വിപുലമായ ലക്ഷ്യങ്ങളോടെയാണ് നവ കേരള സര്‍വ്വേ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്.
സര്‍വ്വേയുടെ ഭാഗമായി സര്‍ക്കാറിന്റെ വികസന പദ്ധതികളുടെ ബ്രോഷറുകളും, മുഖ്യമന്ത്രിയുടെ കത്തും വീടുകളില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ തിടുക്കത്തില്‍ നവ കേരള സര്‍വ്വേ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്.