തിരുവനന്തപുരം: ലേബർ കോഡ് വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ച് സർക്കാർ. മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ അട്ടിമറിക്കുന്നതെന്നും കത്തിൽ പറയുന്നു. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ വിജ്ഞാപനം തൊഴിലാളികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് മന്ത്രിയുടെ കത്തിൽ പറയുന്നു. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്കാരവും അംഗീകരിക്കാനാവില്ലെന്നും കത്തിലുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
തൊഴിലാളി വിരുദ്ധമായ പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണം: കേന്ദ്രത്തിന് കത്തയച്ചു
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ വിജ്ഞാപനം തൊഴിലാളികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്കാരവും അംഗീകരിക്കാനാവില്ല.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായിട്ടും സംസ്ഥാന സർക്കാരുകളുമായോ ട്രേഡ് യൂണിയനുകളുമായോ ചർച്ച ചെയ്യാതെയാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ കോഡുകൾ. നിലവിലെ രൂപത്തിൽ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം.
സംസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും വിശ്വാസത്തിലെടുത്ത് സുതാര്യമായ ചർച്ചകൾ നടത്തണം.
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലുണ്ടാകും. സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് കേന്ദ്രം ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.