തിരുവനന്തപുരം; ഗുരുതരാവസ്ഥയിലുള്ള ഒരാൾക്ക് കൂടി പുതു ജീവനേകാൻ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് എത്രയും പെട്ടന്ന് ഹൃദയം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്ക് ഹൃദയവുമായി എയർ ആംബുലൻസ് പുറപ്പെടും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സർക്കാർ ഹെലികോപ്റ്റർ ലഭ്യമാക്കി റോഡ് മാർഗമുള്ള ഗതാഗതം പൊലീസ് ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ മലയിൻ കീഴ് സ്വദേശി അമൽ ബാബുവിന്റെ (25 വയസ്) ഹൃദയമാണ് ഇനി മറ്റൊരാൾക്ക് ജീവൻ പകരുക. വാഹനാപകടത്തെ തുടർന്നാണ് അമലിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയം, കരൾ,രണ്ട് വൃക്കകൾ, പാൻക്രിയാസ് എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി കുറിച്ചു.ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യമന്ത്രിയുടെ കുറിപ്പ്;
"തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്റെ (25 വയസ്) ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നല്‍കും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നു."