കൊച്ചി: ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി. ഡാറ്റ കൈമാറ്റം ചെയ്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ക്ഷേമ രാഷ്ട്രത്തില്‍ നല്ല ഭരണനിര്‍വഹണത്തിൻ്റെ ഭാഗമാണ് ഇത്. ഭരണനിര്‍വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ സന്ദേശം സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്കിൽ’ നിന്ന് ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിയുടെ പേരിൽ അല്ല സന്ദേശം അയക്കേണ്ടിയിരുന്നത്. കേരള ഗവൺമെൻ്റിൻ്റെ പേരിൽ അയയ്ക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് ഹർജിക്കാർ പ്രത്യേക വാദം ഉന്നയിക്കാത്തതിനാൽ, അതിൽ ഇടപ്പെടില്ലെന്നും കോടതി അറിയിച്ചു. ഇലക്ഷൻ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഇതൊരു ഇലക്ഷൻ ക്യാംപെയ്നായി കാണാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സന്ദേശം രാഷ്ട്രീയപരമാണ് എന്നത് ഹര്‍ജിക്കാരുടെ സങ്കല്‍പം മാത്രമാണ് എന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സന്ദേശത്തില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എക്‌സിക്യൂട്ടീവിൻ്റെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി നല്‍കിയ സന്ദേശം കേവലം ഭരണനിര്‍വഹണത്തിന്റ ഭാഗം മാത്രമാണെന്നും ബജറ്റില്‍ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ചാണ് സന്ദേശത്തില്‍ ജീവനക്കാരെ അറിയിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നു.