വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്.
യുഡിഎഫ് മന്ത്രിസഭയുടെ ആദ്യനയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ ഗവർണറും-സർക്കാരും തമ്മിൽ കല്ലുകടി. വന്ദേമാതരം മുഴുവൻ വേണമെന്ന ലോകഭവൻ നിർദേശം തള്ളി സർക്കാർ. പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം. ഗവർണറുടെ തുടർനീക്കത്തിൽ ഉദ്വേഗം.
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി സമ്മർദത്തിലെന്ന് വി.ഡി. സർക്കാരിൻ്റെ നയപ്രഖ്യാപനം. ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കും. കേന്ദ്രത്തിൽ നിന്ന് ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നതായും സർക്കാർ.
ഇന്ദിരാ ഗ്യാരൻ്റിയിൽ ഊന്നൽ നൽകിയാണ് വി.ഡി. സതീശൻ സർക്കാരിൻ്റെ നയപ്രഖ്യാപനം. കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യയാത്ര സർക്കാരിൻ്റെ ഉറപ്പ്. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 25 ലക്ഷം രൂപയുടെ പരിരക്ഷ. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരണവും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
പോർട്ട് ഹബ്ബ് ആക്കി കേരളത്തെ മാറ്റുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ. കൃഷിക്ക് പ്രാധാന്യം നൽകും. കർഷകർ നിരവധി വെല്ലുവിളികൾ നേരിടുന്നു. പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്ക് സഹായം നൽകും. കർഷകരുടെ പ്രശ്‌നങ്ങൾ പ്രാധാന്യത്തോടെ കാണും. കൃഷി യുവതലമുറ ഏറ്റെടുക്കും വിധം ലാഭകരമായ മേഖലയാക്കി മാറ്റും. വനിതാ കാർഷിക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കും. ഉൽപാദനം, കാർഷിക വരുമാനം എന്നിവ കൂട്ടാൻ നടപടി ഉണ്ടാകും. വന്യജീവി ആക്രമണത്തിന് പരിഹാരമുണ്ടാക്കുമെന്നും സർക്കാർ.
സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയാൻ കർശന നടപടി സ്വീകരിക്കും. സഹകരണ വിജിലൻസ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ. നിക്ഷേപം കൃത്യമായി മടക്കി നൽകാൻ പദ്ധതി രൂപീകരിക്കുമെന്നും നയപ്രഖ്യാപനം. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. സൂപ്പർമാർക്കറ്റുകൾ നവീകരിക്കും. മാവേലി സ്റ്റോറുകയുടേയും റേഷൻ കടകളുടേയും എണ്ണം കൂട്ടും.
സിനിമാ മേഖലയ്ക്കായി സിനിമാ പോളിസി കൊണ്ടുവരും. സംസ്ഥാനത്ത് മീഡിയ സിറ്റി സ്ഥാപിക്കുകയും രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. തനത് സാംസ്കാരിക സാഹിത്യമേഖലയ്ക് പ്രത്യേക സഹായ പദ്ധതിയും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. തീർഥാടന ടൂറിസത്തിന് ഊന്നൽ നൽകുകയും മലബാർ തീർഥാടന സർക്യൂട്ട് നടപ്പാക്കുമെന്നും നയപ്രഖ്യാപനം.
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കരണത്തിന് യുഡിഎഫ് സർക്കാർ. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ ഉയർത്തും. വിദ്യാർഥി കുടിയേറ്റം തടയാൻ അക്കാദമിക് സിൻഡിക്കേറ്റ്. യുവാക്കളിലെ തൊഴിലില്ലായ്മയിൽ ആശങ്കയെന്നും നയപ്രഖ്യാപന പ്രസംഗം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിനും ഗവേഷണത്തിനും ഊന്നൽ നൽകും. ജവഹർലാൽ നെഹ്റു ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ശാസ്ത്ര അവബോധം കൂട്ടാൻ പദ്ധതി രൂപീകരിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ്. ദുരന്ത നിവാരണത്തിൽ ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ രൂപീകരിക്കുമെന്നും നയപ്രഖ്യാപനം.
എക്സൈസ് വകുപ്പ് നവീകരിക്കും. മയക്കുമരുന്ന് തടയാൻ നടപടി സ്വീകരിക്കും. സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണവും നിരീക്ഷണവും ഏർപ്പെടുത്തും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കും. മദ്യാസക്തി കുറയ്ക്കാൻ നടപടി സ്വീകരിക്കും.
മത്സ്യബന്ധന മേഖലയിൽ ആധുനികവത്കരണം നടപ്പാക്കും. ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ മത്സ്യ തൊഴിലാളി സമൂഹത്തിനായി നടപ്പാക്കും.
കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കും.
കേരളത്തെ വയോജന സൗഹൃദമാക്കും. വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കും.
പെൺകുട്ടികൾക്ക് ആർത്തവ അവധി നടപ്പിലാക്കും. വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ ആറ് മാസം പ്രസവ അവധിയും നടപ്പിലാക്കും.
കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെ നയപ്രഖ്യാപനം. കേന്ദ്രത്തിന് എതിരെ പരാമർശമില്ല. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലിൽ സംസ്ഥാന സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തിൽ.