അമ്മയിലെ അംഗങ്ങൾക്ക് വീണ്ടും കത്തയച്ച് ശ്വേത മേനോൻ. ജനറൽ ബോഡിയിൽ ഉണ്ടായ സംഭവങ്ങൾ അംഗങ്ങളെ വേദനിപ്പിച്ചതായി മനസിലാക്കുന്നതായും ശ്വേത കത്തിൽ പറയുന്നു. എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ശ്വേത മേനോൻ കത്തിലൂടെ ആവശ്യപ്പെടുന്നു. അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുമെന്നും കത്തിൽ ശ്വേത പറയുന്നുണ്ട്.
കൊച്ചിയിൽ അൽ റീം ഹോട്ടലിനെതിരെ ഭക്ഷ്യവകുപ്പിന് ലഭിച്ചത് 25 ഓളം പരാതികൾ. നോർത്ത് പോലീസ് എടുത്ത കേസിൽ ഉടമയെ ഇന്ന് ചോദ്യം ചെയ്യും. പിഴ ചുമത്താൻ ആണ് സാധ്യത. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ പരിശോധനകൾക്ക് കർശനമാക്കാൻ ആരോഗ്യവകുപ്പ്. കതൃക്കടവിലുള്ള ഹോട്ടൽ അൽ റീമിൽ നിന്ന് കുഴിമന്തി കഴിച്ച മൂന്ന് പേർക്ക് ആണ് ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചത്. കൂടുതൽ ആളുകളുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരും. സംഭവത്തിൽ ഹോട്ടലിനെതിരെ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൺന്മാന്മാരുടെ മർദനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറാണ് വിശദീകരണം തേടിയത്. ഡിജിപിയുടെ നടപടി എസ് ഐ ടി യുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാൽ വൈകാതെ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറാനും തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. സർക്കാർ നിലപാട് അജിത് കുമാറിന് നിർണായകമാണ്.
സ്പോർട്സ് കൗൺസിലിലെ ജീവനക്കാരുടെ പിഎഫിൽ നിന്നും കോടികൾ വക മാറ്റിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കായിക മന്ത്രി. സർക്കാരിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അനുമതിയില്ലാതെയാണ് വക മാറ്റം നടത്തിയതെന്നും മന്ത്രി.റിപ്പോർട്ട് ലഭിച്ചതിനുശേഷം കർശന നടപടികൾ സ്വീകരിക്കും. കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരമായി തിരിമറികൾ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നിയമനങ്ങളെ വിമർശിച്ച കെഎസ്‌യുവിനെ മുഖ്യമന്ത്രി പരിഹസിച്ചതിൽ വിമർശനം കടുപ്പിച്ച് നേതാക്കൾ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കേരളത്തിലെ ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാത്തത് വിഷമകരമെന്ന് ഗോകുൽ ഗുരുവായൂർ. പ്രതീക്ഷിക്കാത്ത നിലപാടുകളെടുക്കുമ്പോൾ പ്രതികരിക്കേണ്ടി വരുമെന്നും ഗോകുൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. യുഡിഎഫ് സർക്കാരിന് കെ എസ് യു വിനെ അവഗണിച്ച് സുഗമമായി ഭരണം നടത്താൻ കഴിയില്ലെന്ന് കെഎസ്‌യു കാസർഗോഡ് ജില്ലാ അധ്യക്ഷൻ ജാവദ് പുത്തൂരും വ്യക്തമാക്കി. സർക്കാർ തീരുമാനങ്ങളെ എല്ലാം പിന്തുണയ്ക്കുകയല്ല, പാർട്ടിക്ക് ദോഷമില്ലാത്ത നിലപാടുകളെടുക്കുകയാണ് ഉത്തരവാദിത്തമെന്ന് ജിൻ്റോ ജോണും ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലുടെ ഫലം അറിയാം. ഫലം കാത്തിരിക്കുന്നത് നാലു ലക്ഷത്തിലധികം വിദ്യാർഥികളാണ്. ഫലപ്രഖ്യാപനം രണ്ടുതവണ മാറ്റിവെച്ച ശേഷമാണ് പ്രഖ്യാപിക്കുന്നത്.
ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീയും. കാനഡയിലെ കാട്ടൂതീ കാരണം ന്യൂജേഴ്‌സിയിൽ പുക നിറയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ലോകകപ്പ് ഫൈനലിലെ ചടങ്ങിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എത്തും. വിജയികൾക്ക് കിരീടം ട്രംപ് കൈമാറിയേക്കും. ട്രംപ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡൻ്റ് പങ്കെടുക്കുന്നത് തുടരെ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ്.
കോൺഗ്രസിൽ നീറിപ്പുകഞ്ഞ്, പ്ലീഡർ നിയമന വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യുവും തമ്മിലുള്ള പോരിൽ ഇടപെടാൻ മുതിർന്ന നേതാക്കൾ. പരസ്യപ്രതികരണങ്ങൾ സർക്കാരിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ. നേതൃയോഗങ്ങളിൽ വിഷയം ഉന്നയിക്കാനാണ് നീക്കം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാൻ ഉറച്ച് കെഎസ്‌യു നേതൃത്വം.
വിഖ്യാത സംവിധായകൻ ക്രിസ്‍റ്റഫർ നോളന്റെ 'ദ ഒഡീസി' ഇന്ന് തിയേറ്ററുകളിലെത്തും. അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗ്രീക്ക് ഐതിഹ്യം പ്രമേയമാക്കിയ ചിത്രം പൂർണമായും ചിത്രീകരിച്ചത് ഐ മാക്സ് ക്യാമറയിലാണ്.
സ്കൂൾ ബാഗുകളിൽ കുട്ടികൾ അമിത ഭാരം ചുമക്കുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ അമിതഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. ബാഗിൻ്റെ ഭാരം കുറയ്ക്കാൻ ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി.
ആക്രമണത്തിന് അയവില്ലാതെ പശ്ചിമേഷ്യ. തുടർച്ചയായി ആറാം ദിനവും ഇറാനെ ആക്രമിച്ച് അമേരിക്ക. ബന്ദർ അബ്ബാസ് അടക്കമുള്ള നഗരങ്ങളിൽ മിസൈൽ ആക്രമണം. ഹോർമോസ്ഗാനിൽ അമേരിക്കൻ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ഹോർമുസിൽ ഇറാന്റെ നിയന്ത്രണം നഷ്ടമായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി.