Source: News Malayalam 24X7
KERALA

പൊലീസുകാരനെ മർദ്ദിച്ച സംഭവം; എസ്എഫ്ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്തേക്കില്ല, സേനയിൽ കടുത്ത അമർഷം

സിപിഐഎമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്നവർക്കൊക്കെ കേരളത്തിൽ പ്രിവിലേജ് ഉണ്ടെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരനെ മർദിച്ച സംഭവത്തിൽ സേനയിൽ കടുത്ത അമർഷം. പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലും എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിലുമാണ് പ്രതിഷേധം. കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

പുതുവർഷ രാത്രിയിൽ ശംഖുമുഖത്തെ ഈ മർദനത്തിൻ്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാമ്പിലെ സിപിഒ ആയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ പിന്തുടർന്നെത്തി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിലായിരുന്നു സംഭവം. എസ്എഫ്ഐക്കാർക്കെതിരെ പേട്ട പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. അതേസമയം മിഥുനും സഹോദരിക്കുമെതിരെ വഞ്ചയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതാണ് സേനയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരിക്കുന്നത്.

നാളെ നടക്കുന്ന പൊലീസ് ജില്ലാ സമ്മേളനത്തിലും 21ന് നടക്കുന്ന ഓഫീസേഴ്സ് ജില്ലാ സമ്മേളനത്തിലും വിഷയം ഉർത്തിക്കൊണ്ടുവരാനാണ് ആലോചന. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരികൾക്കും സർക്കാരിനും പരാതി നൽകാനും സാധ്യതയുണ്ട്. ഡിവൈഎഫ്ഐ പൊലീസിനെ തല്ലിയാലും കേസില്ലെന്നും ഇത് സിപിഐഎമ്മിൻെറ ക്രിമിനൽ നയത്തിൻെറ ഭാഗമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വിമർശിച്ചു. സിപിഐഎമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്നവർക്കൊക്കെ കേരളത്തിൽ പ്രിവിലേജ് ഉണ്ടെന്നും കെ. സി. വേണുഗോപാൽ ആരോപിച്ചു.

അതേസമയം സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മാളിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം പരിശോധിച്ച ശേഷമാകും നടപടിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ സിപിഐഎം നേതൃത്വത്തിൻ്റെ നിർദേശപ്രകാരം നഗരത്തിലെ പൊലീസ് ഉന്നതനാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് പൊലീസുകാർക്കിടയിലെ ആക്ഷേപം. അതിനിടെ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ എസിപിയോട് കമ്മീഷണർ റിപ്പോർട്ട് തേടി.

SCROLL FOR NEXT