തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്തികകളിൽ സ്ഥിരനിയമനം നടത്താതെ ഒളിച്ചുകളിച്ച് കേരള സ്പോർട്സ് കൗൺസിൽ. വർഷങ്ങളായി താൽക്കാലിക - കരാർ നിയമനങ്ങൾ മാത്രമാണ് സ്പോർട്സ് കൗൺസിലിൽ നടക്കുന്നത് . ഇത് പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുമെന്നുമാണ് ആരോപണം. ദേശീയ - രാജ്യാന്തര വേദികളിൽ കഴിവ് തെളിയിച്ച കായിക താരങ്ങളടക്കം ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സ്പോർട്ക് കൗൺസിലെ കരാർ നിയമനങ്ങൾ.
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള 143 പരിശീലക തസ്തികകളിൽ നിലവിൽ സ്ഥിരം ജീവനക്കാരായി ഉള്ളത് 71 പേർ മാത്രം. ശേഷിക്കുന്ന തസ്തികകളിൽ കരാർ ജീവനക്കാരും ദിവസവേതനക്കാരുമാണ് ജോലി ചെയ്യുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലുകളിലെ ഓഫീസ് ജീവനക്കാരുടെ 78 തസ്തികകളിൽ 46 പേരും താൽക്കാലിക ജീവനക്കാരാണ്. വർഷങ്ങളായി കേരള സ്പോർട്സ് കൗൺസിലിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
14 വർഷം മുമ്പാണ് പരീക്ഷയും കായിക പരീക്ഷയും അഭിമുഖവും നടത്തി അവസാനമായി പരിശീലകരെ സ്ഥിരമായി നിയമിച്ചത്. അതിനുശേഷം കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. ജില്ലാ ഓഫീസ് ജീവനക്കാരുടെ നിയമനത്തിനും യോഗ്യതാ പരീക്ഷ നടത്താറില്ല. കൗൺസിൽ ഭരണസമിതിയുടെ അഭിമുഖം മാത്രം നടത്തി താത്കാലിക നിയമനങ്ങളാണ് നടത്തുന്നതെന്നും, ഇതിനായി സർക്കാരിന്റെ അനുമതി പോലും തേടാറില്ലെന്നും ആരോപണമുണ്ട്.
മാറിമാറിവരുന്ന സർക്കാരുകൾക്ക് പിൻവാതിൽ നിയമനം നടത്താനാണ് സ്പോർട്സ് കൗൺസിലെ തസ്തികൾ ഒഴിച്ചിടുന്നത്. പരിശീലകർ അടക്കം സ്പോർട്സ് കൗൺസിലിലെ നിലവിലെ ജീവനക്കാരിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് രാഷ്ട്രീയ നിയമനം കിട്ടിയവരാണ്. കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് 23 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതി സർക്കാരിന് ശുപാർശ നൽകിയിരുന്നു. എന്നാൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി ശക്തമായ നിലപാട് എടുത്തതോടെ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.