കായികതാരങ്ങളുടെ പാരിതോഷിക കുടിശ്ശിക കൊടുത്തുതീർക്കാൻ കായിക വകുപ്പ്. ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിച്ചു. ആൻസി സോജൻ ഉൾപ്പെടെ ദേശീയ താരങ്ങൾക്ക് പാരിതോഷികം മുടങ്ങിക്കിടക്കുന്നു എന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി. ഇതിനിടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗൺസിൽ ഓഫീസിൽ മന്ത്രി ഒ.ജെ. ജനീഷ് മിന്നൽ പരിശോധനയും നടത്തി. സ്‌പോര്‍ട്‌സ് കൗൺസിൽ നടത്തിപ്പ് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ നടപടി.
ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള പാരിതോഷിക കുടിശ്ശികയാണ് തീര്‍ക്കുന്നത്. അതിലേക്കാണ് ആദ്യഘട്ടത്തില്‍ 1.5 കോടി രൂപ അനുവദിച്ചത്. 2019 മുതല്‍ കായികതാരങ്ങള്‍ക്കുള്ള പരിതോഷികം മുടങ്ങിക്കിടക്കുകയായിരുന്നു. ഇക്കാര്യമാണ് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കുടിശ്ശിക തുക എത്രയെന്ന് കണക്കാക്കാന്‍ മന്ത്രി ഉത്തരവിട്ടിരുന്നു. വകുപ്പ് സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ച മന്ത്രി ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ആന്‍സി സോജന്‍ ഉള്‍പ്പെടെ നല്‍കാനുള്ള തുക കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ജീവനക്കാര്‍ പഞ്ചിങ് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയ മന്ത്രി, പഞ്ചിങ് പുനഃസ്ഥാപിച്ച് കാര്യക്ഷമമാക്കാന്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കി.
കായിക താരങ്ങളുടെ പേരുവിവരങ്ങളും, അവരുടെ മത്സരനേട്ടങ്ങളും കൃത്യമായി സൂക്ഷിക്കണം. കായിക സംഘടനകളുടെ പ്രവർത്തനം സമയബന്ധിതമായി വിലയിരുത്തണം. കായിക താരങ്ങൾക്ക് പരിശീലന ഉപകരണങ്ങള്‍ നല്‍കുന്നതില്‍ അലംഭാവം അവസാനിപ്പിക്കണം. ആവശ്യങ്ങള്‍ക്കായി കൗണ്‍സിലില്‍ എത്തുന്ന കായിക താരങ്ങളോട് സൗഹാര്‍ദപൂര്‍വം പെരുമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.