കേരള സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ എതിർപ്പ് മറികടന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയത്. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.
സസ്പെൻഷൻ നിയമവിരുദ്ധ നടപടിയെന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങൾ വാദിച്ചു. എന്നാല്‍ നടപടി ശരിയാണെന്ന നിലപാടിലായിരുന്നു ബിജെപി അംഗങ്ങള്‍. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ഉറച്ചു നില്‍ക്കുകയായിരുന്നു താല്‍ക്കാലിക ചുമതലയുള്ള ഡോ. സിസാ തോമസ്.
യോഗത്തില്‍ നിന്ന് വൈസ് ചാന്‍സലർ ഇറങ്ങിപ്പോയി. എന്നാല്‍, സീനിയർ അംഗമായ പ്രൊഫ. രാധാ മണിയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം തുടർന്നു. ഈ യോഗത്തിലാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് പ്രമേയം പാസാക്കിയത്. യോഗം പിരിച്ചുവിട്ടാണ് ഇറങ്ങിപ്പോന്നതെന്നും തന്റെ അഭാവത്തില്‍ തുടർന്ന യോഗത്തിന് നിയമ സാധ്യതയില്ലെന്നും വിസി വ്യക്തമാക്കി.
രജിസ്ട്രാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ. ജി. മുരളീധരൻ, ഡോ. നസീബ് എന്നിവരെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും. ഇത് കോടതിയെ അറിയിക്കാൻ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റിയെ കാര്യങ്ങള്‍ അറിയിക്കാന്‍ രജിസ്ട്രാർ ഇന്‍ ചാർജിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്ന് ഇടതുപക്ഷ- കോൺഗ്രസ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് കത്തു നൽകിയതിന് പിന്നാലെയാണ് വിസി സിസാ തോമസ് യോഗം വിളിച്ചു ചേർത്തത്. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് 16 അംഗങ്ങൾ ഒപ്പിട്ട നിവേദനം വിസി ഡോ. സിസ തോമസിന് നേരിട്ട് നൽകുകയായിരുന്നു.