മഴ 
KERALA

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ആറ് മരണം

ആലപ്പുഴ,എറണാകുളം, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. കോഴിക്കോട് കനാലിൽ വീണ് ഒരാളെ കാണാതായി. ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും വീടുകളിൽ വെള്ളം കയറി. വിവിധ ജില്ലകളിലായി നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പാലക്കാട്ട് കാഞ്ഞിരപ്പുഴ ഡാമിൻ്റെ ഷട്ടർ തുറന്നു. ആലപ്പുഴ,എറണാകുളം, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്.

കനത്ത മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്തൊട്ടാകെ വ്യാപക നഷ്ടവും മരണവും റിപ്പോർട്ട് ചെയ്തു. ആലപ്പുഴയിൽ മഴക്കെടുതിയിൽ രണ്ട് മരണം ഉണ്ടായി. ഹരിപ്പാട് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് സ്റ്റീവനും കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് പത്മകുമാറുമാണ് മരിച്ചത്. തിരുവല്ല നിരണത്ത് വള്ളം മറിഞ്ഞ് രാജേഷ് എന്നയാളും മരിച്ചു. എറണാകുളത്ത് കുമ്പളം ഫെറിയിൽ വള്ളം മറിഞ്ഞു കാണാതായ പറവൂർ സ്വദേശി രാധാകൃഷ്ണന്റെയും വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ നിഖിൽ മുരളിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് മാഹി കനാലിലും കോട്ടയം മീനടത്ത് തോട്ടിൽ വീണും ഒരോരുത്തരെ കാണാതായി.

ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും വെള്ളപ്പൊക്കമുണ്ടായി. കുട്ടനാടിൻ്റെ വിവിധ മേഖലകളിൽ വെള്ളം കയറി. പയ്യന്നൂരിലും, തിരുവല്ല, പന്തളം മേഖലകളിൽ വീടുകളിലും, റോഡുകളിലും വെള്ളം കയറി. തിരുവനന്തപുരം വെങ്ങാനൂരിൽ മണ്ണിടിച്ചിലിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. നെല്ലിവിള സ്വദേശി വസന്തയുടെ വീടാണ് ഇടിഞ്ഞത്. വിവിധ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അഞ്ഞൂറോളം കുടുംബങ്ങളാണ് ഉള്ളത്. അതിനിടെ, ആലപ്പുഴ ചക്കുളത്തുകാവിലെ ദുരിതാശ്വാസ ക്യാംപിൽ ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നു.

വൻ മരങ്ങൾ കടപുഴകിയും നാശനഷ്ടങ്ങളുണ്ടായി. പത്തനംതിട്ടയിൽ തിരുവല്ല ഉത്രമേൽ ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു. എറണാകുളം വടക്കൻ പറവൂരിൽ മരം വീണു കള്ളുഷാപ്പ് തകർന്നു. തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് മൂലം കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചു. കണ്ണൂർ ആലച്ചേരിയിൽ പഴയ കെട്ടിടം തകർന്നുവീണു. കോഴിക്കോട് ചാലിക്കരയിൽ കനത്ത മഴയിൽ വീട് തകർന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

SCROLL FOR NEXT