തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിൻ്റെ (34) അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനി ജീവനക്കാരിയായിരുന്നു ജയി.
14 വയസുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയിയുടെ ഒരു കിഡ്‌നിയും കരളും തിരുവനന്തപുരത്ത് തന്നെയുള്ള രോഗികൾക്കായി നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. ഒരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കും നൽകാനാണ് തീരുമാനം.
ഏപ്രിൽ 2ന് ശ്രീകാര്യത്തെ വാടക വീട്ടിൽ വച്ച് ജയി ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ഇന്നലെയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.