Source: News Malayalam 24x7
KERALA

വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: 'അന്വേഷണത്തില്‍ വീഴ്ച'; കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കൂട്ടനടപടി

കിളിമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ അന്വേഷണ വീഴ്ചയിൽ കൂട്ടനടപടി. കിളിമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ. പ്രതികളെ രക്ഷിക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ അടക്കം ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ. വകുപ്പുതല അന്വേഷണത്തിനും നിർദേശം നൽകി.

കഴിഞ്ഞ മാസം മൂന്നിനാണ് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിൽ കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിന് എതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്‍റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.

SCROLL FOR NEXT