കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫും ബിജെപിയുമായി ഡീൽ ആരോപണമുണ്ടെന്ന് ഉന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി കെ.കെ. രമ. ഡീൽ ആരോപണം ഉന്നയിക്കുന്നത് പരാജയ ഭീതിയിലാണ്. പിണറായിയുടെ ഭരണവിരുദ്ധതക്കെതിരെ ഒന്നിച്ച് പ്രതികരിക്കുന്നതിന് പാർട്ടി വിത്യാസമില്ല. കോ-ലീ-ബി സഖ്യമെന്ന ആരോപണം പരാജയം വരുമ്പോൾ രക്ഷപ്പെട്ടു പോകാനുള്ള അടവ് മാത്രമാണെന്നും കെ.കെ. രമ പറഞ്ഞു.
ബിജെപിയുമായി ആർക്കാണ് ഡീലെന്ന് ജനങ്ങൾക്കറിയാം. ബിജെപി നടപടിയെടുത്തത് വിമതർക്കെതിരെയാണ്. കോ-ലീ-ബി സഖ്യമെന്നത് എല്ലാ കാലവും പറയുന്ന ആരോപണമാണ്. വടകരയിൽ എന്ത് കോ-ലീ-ബി സഖ്യമാണുള്ളതെന്നും കെ.കെ. രമ ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിൻ്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നായിരുന്നുവെന്നും എന്നാൽ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നുമായിരുന്നു എം.വി. ഗോവിന്ദൻ്റെ ആരോപണം. വോട്ട് എണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
"നേരത്തെ വടകര പാർലമെൻ്റിലാണ് കോലീബി സഖ്യം ഉണ്ടായത്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്‌ദുള്ളയുമാണ്", എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാദം.