കണ്ണൂർ: ആർഎസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാൽ വെട്ടിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കെ. കെ. ശൈലജ എംഎൽഎ. മട്ടന്നൂരിൽ നടന്നത് യാത്രയയപ്പ് അല്ലെന്നാണ് കെ. കെ. ശൈലജയുടെ വിശദീകരണം. പ്രതികളും താനും കമ്യൂണിസ്റ്റുകാരാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് പോയതെന്നും എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട എട്ട് സിപിഐഎം പ്രവർത്തകരെയും ജയിലിലടച്ചത്. ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഐഎം പ്രവർത്തകരെത്തിയിരുന്നു. മട്ടന്നൂരിൽ നടന്ന യാത്രയയപ്പിൽ കെ. കെ. ശൈലജ എംഎൽഎ പങ്കെടുത്തത് വലിയ വിവാദമാവുകയും ചെയ്തു.
എന്നാൽ അത് യാത്രയയപ്പായിരുന്നില്ലെന്ന വിശദീകരണമാണ് കെ. കെ. ശൈലജ ഇപ്പോൾ നൽകുന്നത്. പ്രതികളെല്ലാം മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണെന്നും എംഎൽഎ പറയുന്നു. "മട്ടന്നൂരിൽ നടന്നത് യാത്രയയപ്പ് അല്ല. പ്രതികളും ഞാനും കമ്യൂണിസ്റ്റുകാരാണ്. അവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരാനാണ് പോയത്. കോടതി വിധി മാനിക്കുന്നു. എന്നാൽ പ്രതികൾ തെറ്റുകാരാണെന്ന് കരുതുന്നില്ല," കെ. കെ. ശൈലജ പറഞ്ഞു.
1994 ജനുവരി 25 ന് ആർഎസ്എസ് സഹകാര്യവാഹക് ആയിരുന്ന സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസിൽ 32 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. സുപ്രീംകോടതി അപ്പീൽ തള്ളിയതിന് പിന്നാലെ നൽകിയ നോട്ടീസ് പ്രകാരം, ഹാജരാകേണ്ട അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. രാവിലെയോടെ പ്രതികൾക്കൊപ്പം നിരവധി സിപിഐഎം പ്രവർത്തകരും തലശ്ശേരി കോടതിയിലെത്തി. നടപടികൾ പൂർത്തിയാക്കി എട്ട് പേരെയും സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിപിഐഎം പ്രവർത്തകർ കോടതിക്ക് പുറത്ത് അഭിവാദ്യമർപ്പിച്ചു.
കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടിൽ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. എട്ട് പേർക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ കുറഞ്ഞുപോയെന്ന് നിരീക്ഷിച്ച കോടതി പിഴ 50,000 ആയുയർത്തി. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചില്ല. പിന്നാലെ വിചാരണ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.