Source: FB
KERALA

'ഷാഫി എൻ്റെ കുറിപ്പ് അടിച്ചുമാറ്റി നിയമസഭയിൽ പ്രസംഗിച്ചു'; ആത്മകഥയിൽ വെളിപ്പെടുത്തലുമായി കെ.എൻ.എ. ഖാദർ

'വ്യാകരണമില്ലാത്ത ജീവിതം' എന്ന ആത്മകഥയിലാണ് ഖാദർ തമാശരൂപേണ അനുഭവം പങ്കുവയ്ക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭയിൽ താൻ തയ്യാറാക്കിവച്ച കുറിപ്പ് അടിച്ചുമാറ്റി ഷാഫി പറമ്പിൽ പ്രസംഗിച്ചുവെന്ന വെളിപ്പെടുത്തലുമായി മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'വ്യാകരണമില്ലാത്ത ജീവിതം' എന്ന ആത്മകഥയിലാണ് ഖാദർ തമാശരൂപേണ അനുഭവം പങ്കുവയ്ക്കുന്നത്. കെ.എന്‍.എ. ഖാദര്‍ ആഭ്യന്തര വകുപ്പിനെ കുറിച്ച് പ്രസംഗിക്കാനായി തയ്യാറാക്കി വച്ച കുറിപ്പാണ് ഷാഫി പറമ്പില്‍ വായിച്ചത്.

'സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കര്‍ കസേരയില്‍. അന്ന് എനിക്ക് പ്രസംഗമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് നിയമസഭയില്‍ സംസാരിക്കാനുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള പൊലീസ് അതിക്രമങ്ങളും വീഴ്ചകളും എണ്ണിപ്പറയണം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പ് സീറ്റിലെ മേശയുടെ അകത്തേക്കായി വെച്ചു. അതിനിടെയാണ് സ്പീക്കര്‍ പുറത്ത് പോയതും അവിടെ ഇരിക്കേണ്ടി വന്നതും. ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ പല പോയിന്റുകളും ഞാന്‍ കുറിച്ചതാണല്ലോ എന്ന് തോന്നി. എന്റെ സീറ്റിന് കുറച്ചപ്പുറത്തായിരുന്നു ഷാഫിയുടെ ഇരിപ്പിടം. സ്പീക്കര്‍ വന്നപ്പോള്‍ ഞാന്‍ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും ഷാഫി ഓടി വന്ന് 'ഇതാ സാറിന്റെ കുറിപ്പ്, ഇനി എനിക്കിത് വേണ്ട' എന്ന് പറഞ്ഞു. എന്തു പണിയാണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സാറിന് വേറെയും പറയാമല്ലോ അതിനുള്ള മരുന്നുണ്ടല്ലോ എന്ന് ഷാഫി ചിരിച്ചു കൊണ്ട് പറഞ്ഞു.' എന്നാണ് ആത്മകഥയിൽ പറയുന്നത്.

ഏപ്രില്‍ 30നാണ് കെ.എന്‍.എ. ഖാദറിന്റെ ആത്മകഥ, 'വ്യാകരണമില്ലാത്ത ജീവിതം' പ്രസിദ്ധീകരിച്ചത്. വി.ഡി. സതീശനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. പ്രസംഗം അടിച്ചുമാറ്റിയ കഥ സതീശന്‍ പ്രസിദ്ധീകരണ വേദിയില്‍ പറയുകയും ചെയ്തിരുന്നു.

SCROLL FOR NEXT