MSC എൽസ-3  Source: x/ Ministry of Defence, Government of India
KERALA

MSC എൽസ 3 കപ്പൽ അപകടത്തിൽ നിർണായക നീക്കവുമായി കൊച്ചി കോസ്റ്റൽ പൊലീസ്; നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു

ഷിപ്പ് മാസ്റ്റർ അടക്കം അഞ്ച് പേരുടെ പാസ്പോർട്ട് ആണ് കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്

Author : ന്യൂസ് ഡെസ്ക്

അറബിക്കടലില്‍ എം.എസ്.സി എല്‍സ 3 കപ്പലപകടത്തില്‍ നിർണായക നീക്കവുമായി ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ്. നാവികരുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തു. ഷിപ്പ് മാസ്റ്റർ അടക്കം അഞ്ച് പേരുടെ പാസ്പോർട്ട് ആണ് കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. നാവികർ കൊച്ചിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണ് ഈ നീക്കം. കപ്പൽ കമ്പനിയിൽ നിന്ന് കോസ്റ്റൽ പൊലീസ് വിവരങ്ങൾ തേടി. കണ്ടെയ്നറുകളുടെ വിവരങ്ങൾ അടക്കം കൈമാറണമെന്ന് നിർദ്ദേശിച്ച് കത്ത് നൽകിയിട്ടുണ്ട്.

എം.എസ്.സി എല്‍സ 3 കപ്പലപകടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നഷ്ടപരിഹാരം കപ്പല്‍ കമ്പനികളില്‍ നിന്നും ഈടാക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ചെലവായ തുകയുടെ കണക്ക് അറിയിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിവില്‍ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കണം. അപകടത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കണം. പണം പൊതു ഖജനാവില്‍ നിന്ന് ചിലവാക്കരുത്. പകരം കപ്പല്‍ കമ്പനികളില്‍ നിന്നും ഈടാക്കണം എന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം.

മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചിനാൽ BNS 282, 285, 286, 287, 288 എന്നീ വകുപ്പുകൾ പ്രകാരമാണ് കോസ്റ്റൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കപ്പൽ കമ്പനി MSC ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയുമാണ്. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

MSC എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും 'ക്യാഷ്' എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.

SCROLL FOR NEXT