കൊല്ലം: മഫ്തിയിൽ എത്തിയ പൊലീസുകാരോട് തിരിച്ചറിയൽ കാർഡ് ചോദിച്ച യുവാവിന് മർദനമേറ്റതിൽ കേസെടുക്കാൻ നിർദേശം. കുണ്ടറ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മർദനമേറ്റ സിനു ലാലിൻ്റെ പരാതിയിലാണ് കോടതി ഇടപെടൽ.
2023 മാർച്ച് 13ന് രാത്രിയാണ് സംഭവമുണ്ടായത്. കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാനായാണ് കുണ്ടറ എസ്‌ഐയും സംഘവും കരിക്കോട് എത്തിയത്. പ്രതി ഒളിച്ചുകഴിയുന്ന വീടിന് സമീപത്തുളള വീട്ടിലെ ടെറസിൽ നിന്ന് നിരീക്ഷിക്കാനായിരുന്നു പൊലീസ് നീക്കം. വീട്ടുടമസ്ഥരുടെ അനുമതി വാങ്ങിയാണ് ഇവർ ടെറസിന് മുകളിലേക്ക് ചെന്നത്. എന്നാൽ പ്രദേശവാസിയായ സിനു ലാൽ മഫ്തിയിൽ എത്തിയ പൊലീസുകാരോട് തിരിച്ചറിയൽ രേഖ കാട്ടാൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് വഴങ്ങാതെ തന്നെ മർദിച്ചെന്നാണ് സിനുലാൽ ആരോപിക്കുന്നത്.
അതേസമയം, വീട്ടുടമസ്ഥരെ വിവരം അറിയിച്ചിരുന്നുവെന്നും സിനുലാൽ എസ്‌ഐയെ മർദിച്ചതായുമാണ് പൊലീസ് പറയുന്നത്. സിനു ലാലിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുക മാത്രമാണുണ്ടായെന്നാണ് കുണ്ടറ പൊലീസിന്റെ വിശദീകരണം. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് സിനുലാലിനെതിരെ കേസെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്.