കൊല്ലം: അഞ്ചൽ കോട്ടുക്കൽ പറയൻമൂല പാലത്തിന്റെ പണി അനിശ്ചിതത്വത്തിൽ. 2024ലെ ബജറ്റിൽ അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും പിന്നീട് പാലം പണി പ്രതിസന്ധിയിലാവുകയായിരുന്നു. ഇത്തിക്കരയാറിന് കുറുകെ രണ്ട് പ്രധാന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ഇടമാണ് പറയൻമൂല പാത.
2024ലെ ബജറ്റിൽ അഞ്ചു കോടി രൂപ അനുവദിക്കുകയും ധനമന്ത്രി കെ.എൻ. ബാലഗോപാലും സ്ഥലം എംഎൽഎ പി.എസ്. സുപാലും നേരിട്ട് സന്ദർശിച്ച് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തിതിട്ടും പറയൻമൂല പാലത്തിന്റെ പണി കടലാസിൽ ഒതുങ്ങിപോയി. മണ്ണ് പരിശോധന ഉൾപ്പെടെ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചില്ല.
ചടയമംഗലം, പുനലൂർ നിയോജക മണ്ഡലങ്ങളിൽ അഞ്ചൽ ഇട്ടിവ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ യോജിപ്പിക്കുന്ന ഇത്തിക്കരയാറിനു കുറുകെയുള്ള പ്രധാന പാതയാണ് പറയൻമൂല ഭാഗം. ഇത്തിക്കരയാർ കടന്ന് മറുകരയ്ക്ക് പോകാൻ മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ട് ആറ്റിന് മറുകരയിലുള്ളവർ അഞ്ച് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഓഫീസുകളിലും സ്കൂളുകളിലും പോകുന്നത്.
അഞ്ചൽ തഴമേൽ ചൂരക്കുളം വഴി കോട്ടുക്കലിലേക്ക് കയറുന്ന പ്രധാന പാതയിൽ പറയൻമൂല ഭാഗത്ത് പാലം പണി പൂർത്തീകരിച്ചാൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. പാലത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നാണ് പുനലൂർ പി.എസ്. സുപാലിന്റെ വിശദീകരണം.