കൊല്ലം:ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിന് പിന്നാലെ കൊല്ലത്തും സ്വർണപ്പാളി വിവാദം. ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നത്. പരാതി നൽകി 10 വർഷമായിട്ടും യാതൊരു നടപടിയും ദേവസ്വം ബോർഡ് എടുത്തിട്ടില്ല. കൂടാതെ സ്വർണക്കൊടിമരം ക്ലാവ് പിടിച്ചതിലും ദേവസ്വം ബോർഡിന് മറുപടി ഇല്ലെന്നും പരാതിയിൽ പറയുന്നു.
ആറ് കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് കൊണ്ടുപോയ കൊടിമരത്തിലെ സ്വർണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി പറഞ്ഞു.
കൊടിമരം നിറം മങ്ങിയതിനെ തുടർന്ന് ശാസ്താംകോട്ട സ്വദേശി മണികണ്ഠനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊടിമരത്തിൽ ഉപയോഗിച്ച സ്വർണത്തിൻ്റെ തൂക്കത്തിൽ കുറവുണ്ടെന്നും പരാതിയിൽ പറയുന്നു.