ഷോക്കേറ്റ് മരിച്ച മിഥുൻ  Source: News Malayalam 24x7
KERALA

അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ ജീവൻ; മിഥുൻ്റെ സംസ്‌കാരചടങ്ങുകൾ ഇന്ന്; അമ്മ നാട്ടിലെത്തും

വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ അധികൃതരുടെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ മിഥുന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ ഇന്ന് നാട്ടിലെത്തും. വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

നിലവിൽ കുട്ടിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെ മിഥുൻ്റെ മൃതശരീരം സ്കൂളിൽ എത്തിക്കും. 12 മണി വരെ പൊതു ദർശനം ഉണ്ടാകും. ഇതുകഴിഞ്ഞാകും വിളന്തറയിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കാരം നടക്കുക.

അതേസമയം സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്‌കൂളിലെ പ്രധാന അധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്. പ്രധാനാധ്യാപിക എസ്. സുജയായാണ് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കും. കുട്ടിയുടെ സംസ്‌കാരത്തിന് ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

കഴിഞ്ഞ ദിവസമാണ് തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന് ഷോക്കേറ്റത്.

അപകടത്തിൽ നിലവിൽ മൂന്ന് അന്വേഷണം നടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ റിപ്പോര്‍ട്ടും, പൊലീസ് റിപ്പോര്‍ട്ടും വന്നാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസും കൈമാറി. അതേസമയം കെട്ടിടങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ പകര്‍പ്പും പുറത്ത് വന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണിത്. പഞ്ചായത്തിന്റെ വീഴ്ച കൂടി പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വന്നത്.

SCROLL FOR NEXT