കോഴിക്കോട്: ഇടിക്കൂട്ടിൽ താരമായി കളക്ടർ സ്നേഹിൽകുമാർ സിങ്. ലഹരിക്കെതിരായി നടത്തിയ പരിപാടിയിലാണ് നൂറുകണക്കിന് കാണികൾക്കുമുന്നിൽ, ഇടിക്കൂട്ടിൽ തീപ്പൊരിപാറിച്ച കളക്ടർ വിജയശ്രീ ലാളിതനായാണ് തിരിച്ചുകയറിയത്. കാസർഗോഡ് സ്വദേശി ശരത് രവിയെ 4-3 സ്കോറിനാണ് കളക്ടർ തോൽപ്പിച്ചത്.
ലഹരിക്കെതിരെ ബോധവത്കരണവുമായി 'വെല്ലുവിളിയാകാം ലഹരിയോട്' എന്ന മുദ്രവാക്യമുയർത്തിയാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഇടിക്കൂട്ടിൽ കയറിയത്. വെൽറ്റർ വെയിറ്റ് കാറ്റഗറിയിലാണ് മത്സരം നടന്നത്. കാസർകോട് സ്വദേശി ശരത് രവിയായിരുന്നു എതിരാളി. ഇരുവരും ആദ്യമായാണ് മത്സരത്തിനായി റിങ്ങിൽ കയറുന്നത്.
നാല് റൗണ്ടിലും ശക്തമായ മത്സരമാണ് ഇരുവരും കാഴ്ചവെച്ചത്. തന്റെ എതിരാളി കളക്ടറാണന്ന ദയയൊന്നും കാണിക്കാതെയായിരുന്നു ശരത്തിൻ്റെയും പോരാട്ടം. ഒടുവിൽ കളക്ടറുടെ പഞ്ചുകൾക്ക് മുന്നിൽ ശരത് വീണു. സ്നേഹിൽ കുമാർ ഐഎഎസിനെ ചാംപ്യനായി പ്രഖ്യാപിച്ച് റഫറിമാർ.
കോഴിക്കോട് ഫിറ്റ്നസ് തായ് ബോക്സിങ്ങിൽ ഒന്നരവർഷത്തോളമായി കളക്ടർ ബോക്സിങ് പരിശീലനം തുടങ്ങിയിട്ട്. കഴിഞ്ഞ ആറു മാസമായി ഈ മത്സരത്തിനുള്ള തയ്യാറെടുപ്പായിരുന്നു. തൗഫിർ അലിയാണ് പരിശീലകൻ. ശരത് രവിയും ഇവിടെയാണ് ബോക്സിങ് പരിശീലിക്കുന്നത്. കുരുടിമുക്കിലെ അറ്റ്മോ സ്പോർട്സ് ലാൻഡിൽനടന്ന മത്സരങ്ങളിൽ ദേശീയ താരങ്ങൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. ലഹരിക്കെതിരേയുള്ള കേന്ദ്രസർക്കാർ പദ്ധതിയായ 'നശാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുമായി കൈകോർത്താണ് മത്സരങ്ങൾ നടത്തിയത്.