KERALA

അതിദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ നിന്നും പുതുജീവിതത്തിലേക്ക്; ഫ്‌ളാറ്റിലേക്ക് മാറിയ സന്തോഷത്തില്‍ കല്ലുത്താന്‍കടവിലെ സരസ്വതി അമ്മാള്‍

ഭര്‍ത്താവിന്റെ ചികിത്സക്കായി വീട് വിറ്റ്. 20 വര്‍ഷമായി വാടക വീട്ടിലായിരുന്നു താമസം. ആറ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു.

Author : ന്യൂസ് ഡെസ്ക്

അതിദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ നിന്നും, അല്ലലില്ലാത്ത പുതുജീവിത വഴിയിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കല്ലുത്താന്‍ കടവിലെ സരസ്വതി അമ്മാളും ധര്‍മരാജനും. സ്വന്തമായി വീടില്ലാതെ മറ്റുളളവരുടെ കനിവില്‍ കഴിഞ്ഞ ഇവരെ കോര്‍പ്പറേഷന്‍ നിര്‍മിച്ച ഫ്‌ലാറ്റില്‍ ഇടം നല്‍കിയാണ് സുരക്ഷിത തണല്‍ ഒരുക്കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

കഴിഞ്ഞ മെയ് മാസമാണ് സരസ്വതി അമ്മാളും, മകളും സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കല്ലുത്താന്‍ കടവിലെ കോര്‍പ്പറേഷന്‍ ഫ്‌ലാറ്റിലേക്ക് മാറിയത്. ഭര്‍ത്താവിന്റെ ചികിത്സക്കായി വീട് വിറ്റ്. 20 വര്‍ഷമായി വാടക വീട്ടിലായിരുന്നു താമസം. ആറ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. പിന്നീട് പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക്. ഇപ്പോള്‍ സര്‍ക്കാര്‍ തുണയായപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആശ്വാസമെന്ന് സരസ്വതി അമ്മാള്‍. ഒറ്റപ്പെടലും ദാരിദ്ര്യവുമെല്ലാം മാഞ്ഞുപോയി. മാസവാടക കൊടുക്കാന്‍ നെട്ടോട്ടമോടേണ്ട, വാടക ചോദിച്ചും ഒഴിപ്പിക്കാനുമായി രാത്രിയില്‍ ആരെങ്കിലുമെത്തുമെന്ന ആധിയും വേണ്ട.

മെയ് മാസം തന്നെയാണ് ധര്‍മരാജനും കുടുംബവും കല്ലുത്താന്‍ കടവിലെ ഫ്‌ലാറ്റിലെത്തിയത്. അതുവരെ സഹോദരന്റെ വീട്ടില്‍. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളിലായിരുന്നു ജീവിതം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വാടകക്ക് പോകാനും കഴിഞ്ഞിരുന്നില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ദുരിത ജീവിതത്തിന് മോചനമായി.

കോഴിക്കോട് കല്ലുത്താന്‍കടവില്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച ഫ്‌ലാറ്റില്‍ 32 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി തണലൊരുക്കിയത്.

SCROLL FOR NEXT