KERALA

ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ

വീഴ്ച്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് ഇൻചാർജ് ഡോ. സുനിൽ കുമാറും കൂട്ടിച്ചേർത്തു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണം നിഷേധിച്ച് യൂറോളേജി വിഭാഗം പ്രൊഫസർ ഡോ. എം. മണികണ്ഠൻ. കുടുംബത്തിൻ്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതര വൃക്ക രോഗിയായാണ് രോഗി ഇവിടെ എത്തിയത് എന്നും ഡോ. എം. മണികണ്ഠൻ വ്യക്തമാക്കി.

ചികിത്സക്കെത്തുന്നതിന് മുമ്പേ ക്രിയാറ്റിനിൻ ലെവൽ കൂടുതലായിരുന്നു. രണ്ട് വൃക്കകളിലും കല്ല് ഉണ്ടായിരുന്നു. ഏപ്രിലിൽ പഴുപ്പ് നീക്കുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും ഡോ. എം. മണികണ്ഠൻ അറിയിച്ചു. 2015 ലും രോഗി കല്ല് നീക്കനായി ചികിത്സ തേടി എത്തിയിരുന്നു. അന്ന് സർജറി നടത്തിയിരുന്നു എന്നും ഡോ. എം. മണികണ്ഠൻ ചൂണ്ടിക്കാട്ടി. വീഴ്ച്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് ഇൻചാർജ് ഡോ. സുനിൽ കുമാറും കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി ഉയർന്നത്. വാണിമേൽ സ്വദേശി റീജിത്താണ് മരിച്ചത്. ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ നടത്തി. തുടർന്ന് പഴുപ്പ് വന്നതോടെയാണ് ആരോഗ്യനില വഷളായതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചത്.

SCROLL FOR NEXT