കോഴിക്കോട് ഐസിയു പീഡന കേസ്  Source: News Malayalam 24x7
KERALA

കോഴിക്കോട് ഐസിയു പീഡന കേസ്: പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു, പോരാട്ടങ്ങളുടെ വിജയമെന്ന് അതിജീവിത

സർക്കാരും ആരോഗ്യ വകുപ്പും ഉൾപ്പെടെ പ്രതിക്കൂട്ടിലായ സംഭവമായിരുന്നു കോഴിക്കോട്ടെ ഐസിയു പീഡന കേസ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഐസിയു പീഡന കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ അറ്റന്‍ഡറെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. സർക്കാർ നടപടി ആശ്വാസകരം എന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. പരാതിയിലുള്ള മറ്റുള്ള ജീവനക്കാർക്കെതിരെയും നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സർജറിക്ക് ശേഷം വാർഡിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ ശശീന്ദ്രൻ ശാരീരികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

സർക്കാരും ആരോഗ്യ വകുപ്പും ഉൾപ്പെടെ പ്രതിക്കൂട്ടിലായ സംഭവമായിരുന്നു കോഴിക്കോട്ടെ ഐസിയു പീഡന കേസ്. ഇതിലാണ് രണ്ടു വർഷങ്ങൾക്കുശേഷം മെഡിക്കൽ കോളേജ് ഐസിയുവിലെ അറ്റൻഡർ ആയിരുന്ന എം.എം. ശശീന്ദ്രനെ കുറ്റക്കാരനാണെന്ന് കണ്ട് ആരോഗ്യ വകുപ്പിൽ നിന്ന് പിരിച്ചു വിട്ടത്.

2023 മാർച്ച് 18നാണ് തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇയാളെ സംരക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ച് അതിജീവിത തെരുവിലടക്കം ഏറെ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.

അറ്റന്‍ഡറെ പിരിച്ചുവിട്ടത് പോരാട്ടങ്ങളുടെ വിജയമാണെന്നും ഒരുപാട് ആളുകൾക്ക് നന്ദിയുണ്ടെന്നും അതിജീവിത പറഞ്ഞു. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെയുള്ള താക്കീതാണ് അറ്റൻഡറെ പിരിച്ചുവിട്ടത് എന്ന് ആക്ഷൻ കൗൺസിൽ കൺവീനർ നൗഷാദ് തെക്കയിൽ പറഞ്ഞു.

സർക്കാരും സംവിധാനങ്ങളും മുഖ്യമന്ത്രിയും വകുപ്പും വകുപ്പ് മന്ത്രിയും മറ്റും അതിജീവിതയ്‌ക്കൊപ്പം നിന്നപ്പോഴും മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ സംഘടനകൾ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കിയതായും ആക്ഷൻ കൗൺസിൽ പ്രവർത്തകർ ചൂണ്ടിക്കാട്ടി. അതിജീവിത പരാതി നൽകിയ മറ്റു ജീവനക്കാർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണം എന്നാണ് ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം.

SCROLL FOR NEXT