പിഎം ശ്രീ നടപ്പാക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാനവും രണ്ടുതട്ടിൽ. പദ്ധതി നടപ്പാക്കരുതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അറിയിച്ചു. എന്നാൽ പിന്മാറാൻ കഴിയില്ലെന്നും മാനദണ്ഡങ്ങൾ പരിശോധിച്ച് പദ്ധതി നടപ്പാക്കും എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മറുപടി.
പിഎം ശ്രീ നടപ്പിലാക്കുന്നതിൽ, സർക്കാർ നിയോഗിച്ച മന്ത്രിതല ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തർക്കം ഉടലെടുത്തത്. സമിതി അംഗം ജോൺസൺ എബ്രഹാമാണ് പദ്ധതി നടപ്പാക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പദ്ധതി നടപ്പാക്കരുതെന്ന് നിലപാട് അറിയിച്ചു. എന്നാൽ പിന്മാറാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി. പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ട് ലഭിക്കില്ല. പിഎം ശ്രീയെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ അറിയിച്ചു. കേരളത്തിൻ്റെ മതേതര സ്വഭാവം കൈവിട്ട്, കേന്ദ്രത്തിന് വഴങ്ങി മുന്നോട്ടുപോകില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതികരണം.
പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീക്കെതിരെ നിലപാടെടുത്ത യുഡിഎഫ്, അധികാരത്തിലെത്തിയപ്പോൾ പദ്ധതി നടപ്പാക്കുന്നതിനെതിരെ എൽഡിഎഫ് വലിയ വിമർശനമായിരുന്നു ഉയർത്തിയത്. പിന്നാലെ സർക്കാർ നിയോഗിച്ച മന്ത്രി തല ഉപസമിതിയിലും എതിരഭിപ്രായം ഉയർന്നു. ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ തർക്കം. ദേശീയ നേതൃത്വത്തിന്റെ നിലപാട് മറികടന്ന് സംസ്ഥാനം മുന്നോട്ടുപോകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താനാകും വി.ഡി. സതീശന്റെ ഇനിയുള്ള നീക്കം.