തിരുവനന്തപുരം: ബീഡി - ബിഹാർ പോസ്റ്റില്‍ വി.ടി. ബൽറാമിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് കെപിസിസി നേതൃത്വം. മറിച്ചുള്ള ആരോപണങ്ങൾ ജനപിന്തുണയുള്ള നേതാക്കളെ അപഹസിക്കാൻ എന്നാണ് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വിശദീകരണം.
വിവാദമായ എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി.ടി. ബൽറാം രാജിവയ്ക്കുകയോ പാർട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എ ഐ സി സി യുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും പാർട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളതെന്ന് സണ്ണി ജോസഫ് വിശദീകരിച്ചു.
ബിഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
അതേസമയം, ബീഡി - ബിഹാർ വിവാദപോസ്റ്റിൽ വിശദീകരണവുമായി വി.ടി. ബൽറാമും രംഗത്തെത്തി. പോസ്റ്റ് തൻ്റെ അറിവോടെയല്ലെന്നും താനാണ് തിരുത്തിയതെന്നുമാണ് ബൽറാമിന്റെ പ്രതികരണം. കെപിസിസി നേതൃയോഗത്തിലായിരുന്നു ബൽറാമിൻ്റെ വിശദീകരണം.