കെപിസിസി നിർവഹക സമിതി അംഗം സി.വി. ബാലചന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി വി.ടി. ബൽറാം. തൃത്താലയിൽ അടക്കം ജനങ്ങൾ മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുമ്പോൾ അതിനെ പുറകിൽ നിന്ന് കുത്തുന്ന സമീപനം ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ബല്‍റാമിന്റെ പരാമർശം. ചാലിശേരി ആലിക്കരയിലെ കുടുംബ സംഗമത്തിലായിരുന്നു വി.ടി. ബല്‍റാമിന്റെ മറുപടി.
കേരളം മാറ്റത്തിന് തയ്യാറായിരിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു. ജനവികാരത്തെ യാഥാർഥ്യത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമം ഉണ്ടാവണം. വ്യക്തികളല്ല നാടിന്റെ ജനവികാരം ആണ് പ്രധാനം. തിരുത്തലിനു വേണ്ടി തൃത്താല തയ്യാറായി നിൽക്കുമ്പോൾ നമ്മുടെ എന്തെങ്കിലും പ്രശ്നം കൊണ്ട് ആ അന്തരീക്ഷം ഇല്ലാതാവരുതെന്നും വി.ടി. ബൽറാം മുന്നറിയിപ്പ് നല്‍കി. മുഖ്യാതിഥിയായിരുന്ന സി.വി ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തില്ല.
കഴിഞ്ഞ ദിവസമാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിനെതിരെ വിമർശനവുമായി സി.വി. ബാലചന്ദ്രൻ രംഗത്തെത്തിയത്. ബൽറാം നൂലിൽ കെട്ടിയിറങ്ങി എംഎൽഎ ആയ ആളാണെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബാൽറാമിൽ നിന്നുണ്ടാകുന്നത് എന്നുമായിരുന്നു ബാലചന്ദ്രൻ്റെ വിമർശനം.
ഇതിനു പിന്നാലെ പരോക്ഷ മറുപടിയുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'സ്നേഹം' എന്ന ക്യാപ്ഷനോടെ സിപ് ലൈനിൽ തൂങ്ങി പോകുന്ന ഫോട്ടോ പങ്കുവയ്ക്കുകയായിരുന്നു . ഇതിനു പിന്നാലെ 'ഇതാണോ ആ നൂല്' എന്ന് കമന്റുകളും വന്നു.