KERALA

'കലാച്ചി' കോടതി കയറുമോ? ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസയച്ച് കെ.ആർ. മീര

പൊതുമധ്യത്തിൽ ഹരിത ഉയർത്തിയ ആരോപണങ്ങൾ, തന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ ആണെന്ന് മീര ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കലാച്ചി നോവലിന് എതിരെ ഉയർത്തിയ കോപ്പിയടി ആരോപണ വിവാദത്തിൽ നോവലിസ്റ്റ് ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ. മീര. പൊതുമധ്യത്തിൽ ഹരിത ഉയർത്തിയ ആരോപണങ്ങൾ, തന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ ആണെന്ന് മീര ആരോപിച്ചു. തനിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന ബോധ്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചത് എന്നും മീര എഫ്ബി പോസ്റ്റിലൂടെ അറിയിച്ചു.

എഫ്ബി പോസ്റ്റിൻ്റെ പൂർണരൂപം

എൻ്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :

എൻ്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു.

നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.

സ്നേഹത്തോടെ,

കെ.ആർ. മീര

SCROLL FOR NEXT