എറണാകുളം: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിഷയം ഗൗരവമുള്ളതാണെന്നും സർക്കാർ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശമ്പളത്തോടെയുള്ള അവധി അനുവദിക്കാൻ കഴിയുമോ എന്നതിൽ നിലപാട് അറിയിക്കണമെന്ന് സർക്കാരിന് കോടതി നിർദേശം. കേരള സർവീസ് ചട്ടത്തിൽ ഇത്തരം വ്യവസ്ഥ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വനിതാ കണ്ടക്ടർമാരാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി നൽകണം എന്നാണ് ഇവരുടെ ആവശ്യം. കണ്ടക്ടർമാർക്ക് തുടർച്ചയായി രണ്ട് ദിവസം ഡ്യൂട്ടി ഒരുമിച്ച് വരുന്നു, അതുകൊണ്ട് തന്നെ ദീർഘമായ ഡ്യൂട്ടി സമയം വരുന്ന പ്രശ്നമുണ്ട്. ഈ സാഹചര്യത്തിൽ വനിതാ കണ്ടക്ടർമാരെ സംബന്ധിച്ച് ആർത്തവ അവധി പ്രധാനപ്പെട്ട കാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, കെഎസ്ആറിൽ ഇത്തരമൊരു ചട്ടമില്ലെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആർത്തവ അവധി ശമ്പളത്തോടെ നൽകുക സാധ്യമല്ല എന്ന രീതിയിലുള്ള നിലപാടാണ് അവർ സ്വീകരിച്ചത്. സർക്കാരിന് ഇക്കാര്യം പരിഗണിക്കാനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തത വരുത്തണം, അതിൽ നിലപാട് വിശദീകരിക്കണമെന്നും കോടതി അറിയിച്ചു.