തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഇന്നുമുതൽ. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക.
ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യ യാത്ര. ഈ വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി.
ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ യാത്ര ചെയ്യും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും. സൗജന്യ യാത്രയ്ക്കായുള്ള ചില നിർദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പങ്കുവച്ചിട്ടുണ്ട്.
നിർദേശങ്ങൾ
*. ജൂൺ 15ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ശേഷം രാവിടെ 9 മണി മുതൽ ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.
*. സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു '0' ടിക്കറ്റ് എടുക്കേണ്ടതാണ്.
*. ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
*. നിങ്ങളുടെ കൂടെ 5 മുതൽ 11 വയസ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
*. പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം.
*. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.
*. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
*. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.
അതേസമയം, സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് നടത്താനാണ് ബിജെപിയുടെ നീക്കം. പദ്ധതി ഉദ്ഘാടനം നടക്കുന്ന തമ്പാനൂർ ബസ് ഡിപ്പോയിലേക്കും പ്രതിഷേധമുണ്ടാകും.