കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫര്‍മാൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തലിനെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്.
പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് ദേശീയ പട്ടിക വർഗ കമ്മീഷൻ്റെ നിർദേശപ്രകാരം മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയിരുന്നു. വിവാഹ ശേഷമാണ് ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചത്. ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പെൺകുട്ടി ഈ വർഷം ആധാറും പാനുമെടുത്തത്. നിയമപരമായി ലഭിച്ച രേഖകളുമായാണ് പെൺകുട്ടി കേരളത്തിലെത്തിയതും വിവാഹിതരായതും.
ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതോടെയാണ് ഇവർ ലോകശ്രദ്ധ നേടിയത്. പിന്നാലെ സിനിമാ അവസരങ്ങളും പെൺകുട്ടിയെ തേടിയെത്തിയിരുന്നു.