എറണാകുളം: കേരളാ സ്റ്റോറി ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേര് കണ്ടു എന്നതല്ല, എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനമെന്ന് കുമ്മനം പറഞ്ഞു. കേരളാ സ്റ്റോറി ആദ്യഭാഗം കണ്ടിരുന്നു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥത്തിൽ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു. കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ഉറപ്പായും ഉണ്ടെന്ന് കുമ്മനം രാജശേഖരൻ മറുപടി നൽകി. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു.
അതേസമയം, വിദ്വേഷ ചിത്രം 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കാണാൻ സംസ്ഥാനത്തെ തിയേറ്ററുകളിൽ ആളില്ല. ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ സിനിമയുടെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. പലയിടത്തും ആളില്ലാത്തതിനെ തുടർന്ന് തിയേറ്ററുകളിൽ ഷോകൾ റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ഡൽഹി, കോഴിക്കോട്, എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിലായി വിവിധ തിയേറ്ററുകളിൽ ഷോകൾ ക്യാൻസൽ ചെയ്തു. പല തിയേറ്ററുകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ ഷോ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.
മതസൗഹാർദ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. എന്നാൽ, ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്ന നിരീക്ഷണത്തിലാണ് ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ റദ്ദാക്കിയത്. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി.
കാമാഖ്യ നാരായണ്‍ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.