KERALA

പൊലീസ് മര്‍ദനങ്ങളില്‍ ഇടപെടല്‍ വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി വി.എസ്. സുജിത്ത്

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത് ഹൈക്കോടതിയില്‍. പൊലീസ് മര്‍ദനങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് സുജിത്ത് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വി.എസ്. സുജിത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കണം. മനുഷ്യാവകാശ കോടതികളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് വിഎസ് സുജിത്തിനെ ക്രൂരമായി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ നിരവധി പേര്‍ കസ്റ്റഡി മര്‍ദനം നേരിട്ട വിവരങ്ങള്‍ പുറത്തുപറയുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കണമെന്നതായിരുന്നു സുജിത് ആവശ്യപ്പെട്ടതും.

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ കുന്നംകുളം പൊലീസ് മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ് ഐ നൂമാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സജീവന്‍, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിച്ചത്. സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്ത് വെച്ചും തന്നെ മര്‍ദിച്ചതായി സുജിത്ത് ആരോപിച്ചിരുന്നു.

SCROLL FOR NEXT