KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: സമദൂരം ഇല്ല, പാർട്ടികളോട് 12 ആവശ്യങ്ങൾ ഉന്നയിച്ചു; പിന്തുണ ഇക്കാര്യത്തിലെ നിലപാട് അനുസരിച്ചെന്ന് ലത്തീൻ കത്തോലിക്ക സഭ

ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് കിട്ടാനുള്ള തടസം നീക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്

Author : ലിൻ്റു ഗീത

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമദൂരം ഇല്ലെന്ന് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. പാർട്ടികൾക്ക് മുന്നിൽ 12 ആവശ്യങ്ങൾ സഭ മുന്നോട്ട് വച്ചു. ഇക്കാര്യത്തിലെ നിലപാടിന് അനുസരിച്ച് ആയിരിക്കും പിന്തുണ. ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് കിട്ടാനുള്ള തടസം നീക്കണമെന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സഭ മുന്നോട്ട് വച്ചത്.

ലത്തീൻ കത്തോലിക്കാ സമുദായത്തിന് അധികാരത്തിൽ പങ്കാളിത്തം നൽകണം. തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യണം. സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണം. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം. സ്ഥാനത്തെ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം. വന്യജീവികൾ ഉയർത്തുന്ന ഭീഷണികൾക്ക് പരിഹാരം ഉണ്ടാക്കണം. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം.

സഭ, സാമുദായിക നേതാക്കൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കണം. പരിവർത്തത ക്രൈസ്തവ ശുപാർശ വിഭാഗ വികസന കോർപ്പറേഷൻ എന്നത് പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി ക്രമപ്പെടുത്തണം. ഭിന്നശേഷി നിയമന വിഷയത്തിൽ അടിയന്തരമായ നടപടിയെടുക്കണം. ഈ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ചആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കണം. ആംഗ്ലോ ഇന്ത്യൻസിന്റെ സംവരണം പുനസ്ഥാപിക്കുക. ലത്തീൻ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം 4% ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സഭ മുന്നോട്ട് വച്ചത്.

ഈ വിഷയങ്ങളിൽ അനുകൂല തീരുമാനമെടുക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കത്തോലിക്ക സമുദായത്തിൻ്റെ രാഷ്ട്രീയ കാര്യ സമിതി അംഗീകരിച്ച പ്രമേയം. പ്രായോഗികമായ രാഷ്ട്രീയത്തിൽ ഊന്നിയ സമീപനമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും സഭ വ്യക്തമാക്കി.

SCROLL FOR NEXT