KERALA

അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്ന് മാത്യു കുഴൽനാടൻ; വീണയ്ക്കായി പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എൻ.എൻ. കൃഷ്ണദാസ്

സമൻസിനെ നേരിടേണ്ടത് വീണയെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മാത്യു കുഴൽനാടൻ. കേസിൽ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നും സിഎംആർഎല്ലിന് യഥാർഥ സേവനം നൽകിയത് പിണറായി ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

ഒരു സേവനവും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് എക്‌സാലോജിക് പണം വാങ്ങി എന്നതിൽ തർക്കമില്ലെന്ന് വ്യക്തമായി. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. എന്തിനുവേണ്ടിയാണ് കോടിക്കണക്കിന് രൂപ പണം വീണക്ക് നൽകിയത്. ആർക്കുവേണ്ടിയാണ് വീണയ്ക്ക് പണം കൊടുത്തത് എന്ന് അറിയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വീണയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരമാവധി രേഖകൾ ഇ.ഡിക്ക് കൈമാറി. കേസന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ചോദ്യം ചെയ്യൽ അനിവാര്യമെന്നും ഷോൺ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ഇ.ഡി സമൻസിനെ നേരിടേണ്ടത് വീണയാണെന്ന് കെ.കെ. ശൈലജ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനും മകൾക്കും എതിരായ നടപടികൾ രണ്ട് തരമാണ്. വീണയ്ക്കായി പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എൻ.എൻ. കൃഷ്ണദാസും വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇ.ഡി നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എക്സാലോജിക് ഇടപാടിൽ എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിന് തടയാൻ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും. അന്വേഷണത്തിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ലംഘിച്ചെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിക്കും.

SCROLL FOR NEXT