എറണാകുളം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയെന്ന് മന്ത്രി പി. രാജീവ്. കേന്ദ്രം പ്രഖ്യാപിച്ച ധാതു ഖനനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതാണ്. കേരളത്തിന്റെ ധാതു സമ്പത്ത് പുറത്തേക്ക് കൊണ്ടുപോകാനാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന്റെ സ്ഥലം എയിംസിനായി നൽകിയിട്ടും പദ്ധതി പരിഗണിച്ചില്ല. അതിവേഗ റെയിൽ അടക്കമുള്ള പദ്ധതികളും ബജറ്റിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് മോദി ഗവൺമെന്റിന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് വാഗ്ദാനലംഘണത്തിന്റെ ബജറ്റാണ്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിച്ചത്, എന്നാൽ തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. ഇത് അംബാനി അദാനി ബജറ്റാണ്. കേരളം ഉൾപ്പെടെയുള്ള ബിജെപിക്ക് താല്പര്യം ഇല്ലാത്ത സംസ്ഥാനങ്ങളെ അവഗണിച്ചു. ദൈവങ്ങളെയും വിശ്വാസങ്ങളെയും പറ്റി പറയുന്ന ബിജെപി കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളെ അവഗണിച്ചു. ബിജെപിക്ക് ഇഷ്ടമുള്ള സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഗുണം ഉണ്ടാകുന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കുത്തകകളുടെ കൊള്ളയ്ക്ക് കുട പിടിക്കുന്ന സമീപനമാണ് കേന്ദ്രത്തിൻ്റേത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ ബിജെപിക്ക് ഭയം. ബിജെപിക്ക് ദൈവവും വിശ്വാസവും വോട്ടിന് വേണ്ടി മാത്രമാണ്. പാലം കടക്കുക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്നാണ് ബിജെപിയുടെ നയം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു. ബജറ്റിൽ അതിവേഗ പാത ഇല്ല, ആമയുണ്ട്. ഇത് വഞ്ചനയാണ്. ആമയുടെ പേരിൽ വൻ ഖനനത്തിനാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസ് അവിടെയാണ് ഇവിടെയാണ് എന്ന് ഒരു മന്ത്രി നടന്ന് പറഞ്ഞു, എന്നാൽ വളഞ്ഞവഴിയേ വിജയിച്ച ആ എംപിക്ക് പോലും അത് സംബന്ധിച്ച് വ്യക്തത ഇല്ല. കോഴിക്കോടിനെയും തൃശൂരിനെയും ആലപ്പുഴയെയും പറഞ്ഞ് കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.