കാസർഗോഡ്: കെ.പി. ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീർക്കുന്നതിലും ഭേദം മരണമാണെന്ന ചിന്തയാണ് നിയമപോരാട്ടത്തിന് കരുത്ത് പകർന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിഷകലയെന്ന് വിളിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താൻ്റെ ഈ പ്രതികരണം.
വെറുപ്പ് പടർത്തുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി പറയുന്നുവെന്നും നിങ്ങൾ മാത്രം ആണെൻ്റെ ശക്തിയെന്നും ഉണ്ണിത്താൻ കുറിച്ചു. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും നിയമപരമായും തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശശികലയെ വിഷകല എന്ന് വിളിച്ചു എന്ന് പറഞ്ഞ് കൊടുത്ത മാനനഷ്ടക്കേസിൽ ചേർത്തല കോടതി എന്നെ കുറ്റവിമുക്തനാക്കിയിരിയ്ക്കുകയാണ്. ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് എൻ്റെ അന്നത്തെ പ്രതികരണത്തിൻ്റെ അടിസ്ഥാനം. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യും, അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും.
ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാൽ കേസ് തീർക്കാമെന്ന് പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞു നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂർവികർ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്.
എന്നും എന്നോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി. നിങ്ങൾ.. നിങ്ങൾ മാത്രം ആണെൻ്റെ ശക്തി.
എനിക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ സൈദാലികുട്ടി , പ്രിയപ്പെട്ട അഡ്വ. ബി. എം. ജമാൽ , പ്രിയങ്കരനായ അഡ്വ സി വി തോമസ് എന്നിവരോട് നന്ദി അറിയിക്കുന്നു.