കൊച്ചി: അർജൻ്റീന ഫുട്ബോള്‍ ടീമിന്റെ കേരളാ സന്ദർശനത്തിൽ അനിശ്ചിതത്വം. ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക് ഈ വർഷമില്ലെന്നാണ് സൂചന.
അർജന്റീന ഫുട്ബോള്‍ സംഘം ഈ വർഷം കേരളത്തിലേക്ക് വരുന്നതിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കായിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് കായിക യുവജനകാര്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ, നവംബർ മാസത്തിൽ വരുന്നതിൽ അർജൻ്റീന വിസമ്മതം അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സന്ദർശനം അടുത്ത വർഷത്തേക്ക് മാറ്റാമോ എന്നതിലും ആലോചന നടക്കുന്നുണ്ട്. ഈ വർഷം തന്നെ ടീം വരണമെന്ന നിലപാട് കായിക വകുപ്പ് സ്പോൺസർമാരെ അറിയിച്ചു
ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന മെസി മുംബൈ വാംഖഡെയില്‍ ക്രിക്കറ്റ് കളിച്ചേക്കുമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള പര്യടനത്തിനിടെ മെസി ഡല്‍ഹിയും കൊല്‍ത്തക്കയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാംഖഡെയില്‍ സെവന്‍സ് ക്രിക്കറ്റ് മാച്ചിനായിട്ടാകും മെസി പാഡണിയുക. എം.എസ്. ധോണി, വിരാട് കോഹ്‌ലി ടീമിനെതിരെയാകും മെസി കളിക്കാനിറങ്ങുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ ഉള്‍പ്പെടെ താരങ്ങളും വാംഖഡെയിലുണ്ടാകും. ഡിസംബര്‍ 14ലേക്കായി സ്റ്റേഡിയം ബ്ലോക്ക് ചെയ്യാന്‍ എംസിഎയോട് പ്രമുഖ ഈവന്റ് ഏജന്‍സി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.