ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം Source; News Malayalam 24X7
KERALA

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ജയിൽ വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടി ലോകായുക്ത

പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.

Author : ന്യൂസ് ഡെസ്ക്

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ വകുപ്പ് മേധാവിയോട് ലോകായുക്ത റിപ്പോർട്ട് തേടി. ജയിൽ ചാട്ടത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി, ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് (കോഴിക്കോട്), കണ്ണൂർ ജയിൽ സൂപ്രണ്ട് എന്നിവർക്ക് ലോകായുക്തയുടെ നോട്ടീസ്.

പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. വകുപ്പുതല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിയ്ക്കും ജയിൽ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ജൂലൈ 25 നാണ് സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ ചാടിയത്. 10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങി തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തി.

തുടര്‍ന്ന് ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴി കമ്പിയും പുതപ്പും ഉപയോഗിച്ച് കെട്ടി രക്ഷപ്പെട്ടു. പുറത്തുനിന്ന് സഹായം ലഭിച്ചതായും സംശയമുണ്ട്. കണ്ണൂർ ന​ഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് പൊലീസ് അതേ ദിവസം തന്നെ പ്രതിയെ പിടികൂടിയത്.

2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ എന്ന യുവതി ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.

കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിഞ്ഞിരുന്നു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും 2016ല്‍ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി.

SCROLL FOR NEXT