KERALA

നല്‍കിയ ഉറപ്പുകളില്‍ നടപടി സ്വീകരിച്ചില്ല; എല്‍പിഎസ്‍ടി റാങ്ക് ഹോൾഡർമാർ വീണ്ടും സർക്കാരിനെതിരെ രം​ഗത്ത്

കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാതിരിക്കാനായി 45 ദിവസത്തെ സാവകാശം പ്രശ്ന പരിഹാരത്തിനായി സർക്കാർ തേടിയിരുന്നു

Author : ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തിയ എല്‍പിഎസ്‌ടി റാങ്ക് ഹോൾഡർമാർ വീണ്ടും സർക്കാരിനെതിരെ രം​ഗത്ത്. കടുത്ത പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും, നൽകിയ ഉറപ്പുകളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ സർക്കാർ മുന്നോട്ടുവെച്ച സമയപരിധിക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

ഓ​ഗസ്റ്റ് പതിനൊന്നിനാണ് സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍പിഎസ്‌ടി റാ​​ങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചത്. കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാതിരിക്കാനായി 45 ദിവസത്തെ സാവകാശം പ്രശ്ന പരിഹാരത്തിനായി സർക്കാർ തേടി. സെപ്റ്റംബർ 24ന് ഈ സമയപരിധി അവസാനിക്കാനിരിക്കെ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുക , ഹെ‍ഡ് മാസ്റ്റര്‍ - അധ്യാപക ഒഴിവിലെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പഠനം ആരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാൽ സർക്കാർ മുന്നോട്ടുവച്ച സമയപരിധിയിൽ 16 ദിവസം ബാക്കി നിൽക്കെ, നിശ്ചയിച്ച തീയതിയിൽ പ്രശ്നപരി​ഹാരം കണ്ടെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എയ്ഡഡ് സ്കൂളിലെ നിയമനം 1:1 അനുപാതത്തിൽ പിഎസ്‌സിക്ക് വിടുക, എല്‍പിഎസ്‌ടി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക തുടങ്ങിയവയാണ് സമരക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ. വകുപ്പിലെ 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചെങ്കിലും ഇതുവരെയും ശുപാർശ കൈമാറിയിട്ടില്ല. ഈ നടപടി എല്‍പിഎസ്‌ടി റാങ്ക് ഹോൾഡർമാർ മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങൾക്കുമേലും മങ്ങലേൽപ്പിക്കുകയാണ്.

SCROLL FOR NEXT