ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം അപ്രതീക്ഷിതമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പത്ത് വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടും തിരിച്ചടിയുണ്ടായി എന്നും ബേബി ചൂണ്ടിക്കാട്ടി.
എല്ലാവരും ചേർന്നതാണ് പാർട്ടി. അതുകൊണ്ട് തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് ഫലം പോളിറ്റ് ബ്യൂറോ യോഗം അവലോകനം ചെയ്തുവെന്നും എം.എ. ബേബി അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയൻ ആണെന്ന് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് എം.എ. ബേബി വ്യക്തത വരുത്തിയത്.