പാലക്കാട്: പാർട്ടി തീരുമാനിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ. വിഎസിൻ്റെ മകൻ മലമ്പുഴയിൽ മത്സരിക്കുന്ന കാര്യമറിയില്ലെന്നും സിപിഐഎം പുതിയ ആളെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ അതിനൊപ്പം നിൽക്കുമെന്നും എ. പ്രഭാകരൻ വ്യക്തമാക്കി. കേരളത്തെ അവഗണിക്കുന്ന നിലപാടാണ് ബിജെപിയുടെയും കോൺഗ്രസിൻ്റെയും. പ്രതിപക്ഷ നേതാവ് എല്ലാത്തിനെയും എതിർക്കുന്നു. ബിജെപി മലമ്പുഴയിൽ നാലാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
"എല്ലാ കാര്യവും തീരുമാനിക്കേണ്ടത് പാർട്ടിയാണ്. 54 കൊല്ലമായി പാർട്ടിയുടെ ഭാഗമായിട്ട്. ഇക്കാലമത്രയും പാർട്ടിയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ഇനിയും അത് തന്നെ തുടരും. ഞാൻ മത്സരിക്കണമെന്ന് പറഞ്ഞാൽ ഞാൻ നിൽക്കും. മറ്റൊരാളെയാണ് നിർത്തുന്നത് എങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കും. പാർട്ടി പറയുന്നത് എന്താണോ അത് പോലെ പ്രവർത്തിക്കും. വിഎസിൻ്റെ മകനെ മലമ്പുഴയിൽ നിർത്തുമോ എന്നത് അറിയില്ല", എ. പ്രഭാകരൻ.