KERALA

"ഇതാണ് യഥാർഥ വികസനം, അക്കരെയായിരുന്ന അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ ഇപ്പോൾ ഒരു നാടായി"; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസയുമായി മമ്മൂട്ടി

സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മമ്മൂട്ടി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസയുമായി നടൻ മമ്മൂട്ടി. രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

"ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ... ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ ഇപ്പോൾ അവയെല്ലാം ഒരു നാടായി.

സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!" മമ്മൂട്ടിയുടെ വാക്കുകൾ.

ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും.

അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതത്തിന് തടസമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള മൂന്ന് മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഉണ്ട്. കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം.

SCROLL FOR NEXT