നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്കറിയ, മെറ്റ എന്നിവര്‍ക്ക് നോട്ടീസ് അയച്ച് എറണാകുളം നാലാം മുൻസിഫ് കോടതി. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് നടപടി. ഈമാസം 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഒന്നും രണ്ടും പ്രതികളായ സനല്‍ കുമാര്‍ ശശിധരനും, ഷാജന്‍ സ്കറിയയും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
അപകീർത്തികരമായ പോസ്റ്റുകള്‍ ചെയ്യുന്നതില്‍നിന്ന് സനൽ കുമാർ ശശിധരനും, ഷാജൻ സ്കറിയക്കും കോടതി വിലക്കും ഏർപ്പെടുത്തി. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ച് മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഒന്നും രണ്ടും പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും ഉള്‍പ്പെടുത്തിയാണ് മഞ്ജു വാര്യര്‍ മാനനഷ്ടക്കേസ് നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, അതിൽ പറയുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുക, അതിന്റെ തടവറയിലാണ് മഞ്ജു വാര്യർ എന്ന എന്റെ പരാതി അന്വേഷിക്കുക, തനിക്കെതിരായ കേസുകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുക എന്നിങ്ങനെ ആവശ്യങ്ങളുമായി സനൽ സെക്രട്ടറിയേറ്റിനു മുന്നിൽ ആറ് ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്. സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്ന് വ്യക്തമാക്കിയ സനല്‍, മഞ്ജു വാര്യര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ജു നിയമനടപടിയുമായി രംഗത്തെത്തിയത്.
എന്നാല്‍, താന്‍ ഉന്നയിക്കുന്ന ഗുരുതര ക്രിമിനല്‍ കുറ്റങ്ങളിൽ അന്വേഷണം നടക്കാതിരിക്കാനുള്ള നാടകങ്ങള്‍ എന്നാണ് സനലിന്റെ പ്രതികരണം. മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യം. വക്കീൽ നോട്ടീസ് പോലും അയയ്ക്കാതെയാണ് അത് ഫയൽ ചെയ്തിരിക്കുന്നത്. ഇതിന്റെ ആത്യന്തിക ലക്ഷ്യം താന്‍ ആവശ്യപ്പെടുന്ന അന്വേഷണം ഒഴിവാക്കുക എന്നതാണ്. അന്വേഷണം നടന്നാൽ പൊലീസിന് മുന്നിൽ മൊഴി കൊടുക്കേണ്ടി വരും. അതൊഴിവാക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കാനുമാണ് ഈ നീക്കമെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.