കൊച്ചി: ഇൻഡിഗോ വിമാനക്കമ്പനിയിലെ പ്രതിസന്ധി തുടരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ഇൻഡിഗോയുടെ ഒൻപത് വിമാനങ്ങളാണ് റദ്ദാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്ന് സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. അതേസമയം പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചിട്ടുണ്ട്.
കൊച്ചിയിൽ നിന്നും വാരണാസി, മുംബൈ വിമാന സർവീസുകൾ വൈകിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനവും വൈകി.
കൊച്ചിയിൽ നിന്നും റദ്ദാക്കിയ വിമാനങ്ങൾ
കൊച്ചി - ചെന്നൈ
കൊച്ചി - അഹമ്മദാബാദ്
കൊച്ചി- ബെംഗളൂരു
കൊച്ചി- അബുദാബി
തിരുവനന്തപുരത്ത് നിന്നും റദ്ദാക്കിയ വിമാനങ്ങൾ
തിരുവനന്തപുരം-ഡൽഹി
തിരുവനന്തപുരം- ചെന്നൈ
തിരുവനന്തപുരം- ഹൈദരാബാദ്
തിരുവനന്തപുരം- മുംബൈ
തിരുവനന്തപുരം- ബെംഗളൂരു
ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധി ഈ മാസം 15 ഓടെ പരിഹരിക്കുമെന്ന് സിഇഒ പീറ്റർ എൽബേഴ്സ് വ്യക്തമാക്കി. ഇന്നും 1000 ത്തോളം വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും പ്രതിസന്ധിയിൽ മാപ്പ് ചോദിക്കുന്നുവെന്നും സിഇഒ പറഞ്ഞു. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സമയമെടുക്കുമെന്നും പീറ്റർ എൽബേഴ്സ് വ്യക്തമാക്കി.
വിമാന പ്രതിസന്ധി രൂക്ഷമായതോടെ ഡ്യൂട്ടി ക്രമീകരണത്തിൽ ഏർപ്പെടുത്തിയ മാറ്റം ഡിജിസിഎ കഴിഞ്ഞ ദിവസം ഭാഗികമായി പിൻവലിച്ചിരുന്നു . ഡിസംബർ 5 മുതൽ 15 വരെ റദ്ദാക്കുന്ന സർവീസുകളുടെ ടിക്കറ്റ് റീഫണ്ട് യാത്രക്കാർക്ക് നൽകുമെന്നും ഇൻഡിഗോ ഉറപ്പ് നൽകി. വിമാന സർവീസ് പ്രതിസന്ധിയിലായതോടെ രാജ്യത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 116 കോച്ചുകളുമായി 37 ട്രെയിനുകളാണ് തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ നടത്തുക.