മാവോയിസ്റ്റ് രൂപേഷിന്റെ ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിന് പ്രസിദ്ധീകരണ അനുമതി നൽകുമെന്ന ഉറപ്പ് പാലിക്കാതെ സർക്കാർ. മുഖ്യമന്ത്രിയും നിയമവകുപ്പും അനുകൂല നിലപാടെടുത്തിട്ടും ഉടക്കിട്ട് ജയിൽ വകുപ്പ്. ജയിൽ വകുപ്പിന്റെ എതിർപ്പ് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ദേശവിരുദ്ധ ഉള്ളടക്കം ഇല്ലെന്നും സാങ്കല്പിക രചനയെന്നും ജയിൽ വകുപ്പ് തന്നെ സ്ഥിരീകരിക്കുന്ന പുസ്തകത്തിന് അനുമതി നിഷേധിക്കുന്നത് വിചിത്ര വാദങ്ങൾ ഉയർത്തിയാണ്. പുസ്തകത്തിലെ പത്ത് ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്നും യുഎപിഎ നിയമത്തെ എതിർക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. നിയമ വകുപ്പും സാഹിത്യ അക്കാദമി ഭാരവാഹികളും പരിശോധിച്ച നോവൽ മറ്റൊരു എഴുത്തുകാരനെ കൊണ്ട് തിരുത്തി എഴുതിക്കണമെന്നും നിർദേശം. അതേസമയം പ്രസാധനത്തിന് അനുമതി നൽകണമെന്നാണ് രൂപേഷിന്റെ കുടുംബവും, സാംസ്‌കാരിക പ്രവർത്തകരും ആവശ്യപ്പെടുന്നത്.
ജൂൺ മൂന്നിനകം പ്രസിദ്ധീകരണ അനുമതി നൽകുമെന്ന് തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത് ജയിൽ വകുപ്പ് എതിർപ്പിനെ തുടർന്നാണ്.